ശ്രീനഗർ: ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കി ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്. ഓപ്പറേഷൻ അവസാനിപ്പിക്കില്ലെന്നും അത് തുടരുമെന്നും സേന വ്യക്തമാക്കി. ദൗത്യത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ബിഎസ്എഫ് ഐജി ശശാങ്ക് ആനന്ദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാകിസ്ഥാനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല. അതിർത്തിയിൽ നുഴഞ്ഞുകയറ്റവും മറ്റ് പ്രകോപനങ്ങളും ഉണ്ടാകുമെന്ന് വിവരങ്ങളുണ്ടെന്നും ബിഎസ്എഫ് പറഞ്ഞു. ഇക്കാരണത്താലാണ് ഓപ്പറേഷൻ സിന്ദൂർ പൂർണമായും നിർത്തലാക്കാത്തത്.
ഒരു കാരണവശാലും അതിൽ വിട്ടുവീഴ്ച ചെയ്യാൻ സൈന്യം തയാറല്ലെന്നും അതിർത്തികളിൽ കൃത്യമായ നിരീക്ഷണവും സുരക്ഷയും ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല പാക് ഷെല്ലാക്രമണം നടക്കുന്നതിനിടെയും ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ദൗത്യത്തിന്റെ സമയത്ത് ഫോർവേഡ് പോസ്റ്റുകൾ കൈകാര്യം ചെയ്യുന്നതിൽ മാതൃകാപരമായ ധൈര്യം കാഴ്ചവെച്ച വനിതാ സൈനികരെയും അദ്ദേഹം അഭിനന്ദിച്ചു.