'ഏറ്റവും ഉൾപുളകത്തോടെ ഈ നിമിഷത്തെ ഏറ്റുവാങ്ങുന്നു, 48 വര്‍ഷത്തെ ഏറ്റവും വലിയ അംഗീകാരം': പ്രതികരിച്ച് മോഹൻലാൽ
അവാർഡിന് തെരഞ്ഞെടുത്ത ജൂറിയെയും സർക്കാരിനെയും ആദ്യം മനസാൽ നമസ്കരിക്കുന്നെന്ന് മോഹന്‍ലാല്‍

ഏറ്റവും ഉൾപുളകത്തോടെ ഈ നിമിഷത്തെ ഏറ്റുവാങ്ങുന്നുവെന്ന് മോഹൻലാൽ. 48 വർഷത്തെ എന്റെ സിനിമാ ജീവിതത്തിൽ എന്നെ ഇഷ്ടപ്പെടുന്നവർക്ക് തിരികെക്കൊടുക്കാൻ സാധിച്ച വലിയ അംഗീകാരമാണ് ഈ അവാർഡ് എന്ന് ദാദ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിന് പിന്നാലെ മോഹന്‍ലാല്‍ പറഞ്ഞു.
‘ഞാൻ മദ്രാസിലൊരു ഷൂട്ടിലാണ്. ഇതിനിടെയാണ് അവാർഡ് ലഭിച്ച വിവരം അറിയുന്നത്. നമുക്ക് ലഭിച്ച വലിയ അംഗീകരമാണ്. അവാർഡിന് തെരഞ്ഞെടുത്ത ജൂറിയെയും സർക്കാരിനെയും ആദ്യം മനസാൽ നമസ്കരിക്കുന്നു. ഇത്രയും വലിയൊരു അംഗീകാരം എനിക്ക് സാധ്യമാക്കിത്തന്ന എന്റെ കൂടെയുള്ളവർക്കും കുടുംബത്തിനും നന്ദി പറയുന്നു. എന്നെ ഇഷ്ടപ്പെടുന്ന എന്റെ പ്രേക്ഷകരോട് നന്ദി പറയുന്നു, ഈശ്വരനോട് നന്ദി പറയുന്നു. 48 വർഷത്തെ എന്റെ സിനിമാ ജീവിതത്തിൽ എന്നെ ഇഷ്ടപ്പെടുന്നവർക്ക് തിരികെക്കൊടുക്കാൻ സാധിച്ച വലിയ കാര്യമാണ് ഈ അവാർഡ്. ഈ നിമിഷത്തെ വളരെ ഉൾപ്പുളകത്തോടെ ഞാൻ ഏറ്റുവാങ്ങുന്നു. ഒരുപാട് പേർക്ക് പ്രചോദനമാണ്'.
'എനിക്ക് ലഭിച്ച അംഗീകാരം. അവാർഡ് ഏറ്റുവാങ്ങാൻ ഞാൻ തീർച്ചയായും ചടങ്ങിൽ പങ്കെടുക്കും.’ നേരത്തെ ലഭിക്കേണ്ടതായിരുന്നു എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ എല്ലാത്തിനും അതിന്റെതായ സമയമുണ്ടല്ലോ ദാസാ' എന്നാണ് മോഹൻലാൽ പ്രതികരിച്ചത്.
അടൂരിന് ശേഷം ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ. ഡൽഹിയിൽ സെപ്തംബർ 23ന് നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി മോഹൻലാലിന് പുരസ്കാരം കൈമാറും.
What's Your Reaction?






