തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ യുവതി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മരിച്ച ശിവപ്രിയയുടെ സഹോദരൻ ശിവപ്രസാദിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മെഡിക്കൽ കോളേജ് പോലീസാണ് കേസെടുത്തത്.
എസ്എടി ആശുപത്രി അധികൃതരുടെ മൊഴി പോലീസ് രേഖപ്പെടുത്തും. കരിക്കകം സ്വദേശിനിയായ 26കാരിയുടെ മരണം എസ്എടി ആശുപത്രിയിലുണ്ടായ ചികിത്സാ പിഴവിനെ തുടർന്നാണെന്ന് കുടുംബം ആരോപിച്ചിരുന്നു. പ്രസവത്തിന് ശേഷം സ്റ്റിച്ചിട്ടത് വൃത്തിയില്ലാതെയായിരുന്നുവെന്നും, തുടർന്ന് ഉണ്ടായ അണുബാധ മൂലമാണ് മരണം സംഭവിച്ചതെന്നുമാണ് ശിവപ്രിയയുടെ ബന്ധുക്കളുടെ ആരോപണം.
അതേസമയം പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ വിദഗ്ധ സമിതിയെ നിയോഗിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് പുറത്തുള്ളവരാണ് സംഘത്തിലുള്ളത്. ക്രിട്ടിക്കൽ കെയർ, ഇൻഫക്ഷൻ ഡിസീസ്, ഗൈനക്കോളജി വിഭാഗം മേധാവിമാരെ അന്വേഷണത്തിന് ചുമതലപ്പെടുത്തും. ഡെർമറ്റോളജി വിദഗ്ധനും അന്വേഷണ സംഘത്തിൽ ഉണ്ടാകും. ഭവത്തില്‍ വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.