തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിലുള്ള ബന്ധത്തിൽ സംശയമുണ്ടെന്ന് വിജിലൻസ്. പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട വിജിലൻസ് റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ അവിശുദ്ധബന്ധമാണ് ഉള്ളതെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
വി ഡി സതീശന്റെ യുകെയിലെ താമസ സൗകര്യവും മറ്റു ചെലവുകളും വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണെന്ന് ചെയർമാൻ അമീർ അഹമ്മദ് മൊഴി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വി ഡി സതീശന്‍ യുകെയിലേക്ക് പോയത് ഒമാന്‍ എയര്‍വേയ്‌സിന്റെ കോംപ്ലിമെന്ററി ടിക്കറ്റ് ഉപയോഗിച്ചാണെന്നും വിജിലന്‍സ് കണ്ടെത്തി. കോംപ്ലിമെന്ററി ടിക്കറ്റ് തരപ്പെടുത്തിയത് മണപ്പാട്ട് ഫൗണ്ടേഷന്‍ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
കൂടാതെ പുനര്‍ജനി പദ്ധതിക്കുവേണ്ടി മണപ്പാട്ട് ഫൗണ്ടേഷന്‍ ബാങ്ക് അക്കൗണ്ട് തുറന്നതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 നവംബർ 27 മുതൽ 2022 മാർച്ച് 8 വരെ ആ അക്കൗണ്ടിലൂടെ വിനിമയം നടത്തിയിട്ടുണ്ട്. ലഭ്യമായ രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പുനർജ്ജനി പദ്ധതിക്കായി 1,27,33,545. 24 രൂപ പിരിച്ചെടുത്തു. പുനര്‍ജനി സ്‌പെഷ്യല്‍ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ട് വഴിയും പണം സ്വരൂപിച്ചു. മാത്രമല്ല പണം സ്വരൂപിച്ച മിഡ്ലാൻഡ്സ് ഇന്റർനാഷണൽ എയ്ഡ് ട്രസ്റ്റും, പണം നാട്ടിലേക്കയച്ച മണപ്പാട്ട് ഫൗണ്ടേഷനും തമ്മിൽ യാതൊരു വിധ എംഒയുവും ഒപ്പുവെച്ചിട്ടില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.