പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട് നടന്ന ഗുരുതരമായ ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു. എസ്പി മഹേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് ചുമതല. ഹൈക്കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്.
പ്രാഥമിക പരിശോധനയിൽ 3,624,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലൻസ് അറിയിച്ചു. നെയ്യ് വിൽപ്പന ചുമതലയിലുണ്ടായിരുന്ന 33 പേര്‍ പ്രതികളാണ്. ഇതിൽ ജീവനക്കാരും ശാന്തിക്കാരും ഉൾപ്പെടെയുണ്ട്. 13,679 പാക്കറ്റ് നെയ്യ് വിറ്റതിന്‍റെ പണം ദേവസ്വം അക്കൗണ്ടിലെത്തിയിട്ടില്ല. ഈ വകയിൽ 13 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്.
ആടിയ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ സുനിൽകുമാർ പോറ്റിയെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കേവലം ഒരാൾ മാത്രം വിചാരിച്ചാൽ നടക്കുന്ന തട്ടിപ്പല്ല നടന്നതെന്നാണ് കോടതിയുടെ വിലയിരുത്തൽ.
നെയ്യഭിഷേകത്തിന് അവസരം ലഭിക്കാത്ത ഭക്തരാണ് ആടിയ ശിഷ്ടം നെയ്യ് വാങ്ങുന്നത്. ഒരു പാക്കറ്റിന് 100 രൂപയാണ് വില. ടെംപിൾ സ്പെഷൽ ഓഫിസർ ഏറ്റുവാങ്ങിയാണ് വിൽപനയ്ക്കായി കൗണ്ടറിലേക്ക് നൽകുന്നത്. ഏറ്റുവാങ്ങിയ പാക്കറ്റിന് അനുസരിച്ചുള്ള തുക, ദേവസ്വം അക്കൗണ്ടിൽ അടയ്ക്കാത്തതിനെ തുടർന്ന് ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.