വാൽപ്പാറ വാഹനാപകടം: ചികിത്സയിലായിരുന്ന മലയാളി യുവാവ് നൗഷാദ് അലി മരിച്ചു
കഴിഞ്ഞ ദിവസമാണ് മലയാളി യുവാക്കൾ സഞ്ചരിച്ചിരുന്ന വാഹനം വാൽപ്പാറയിൽ വെച്ച് അപകടത്തിൽപ്പെട്ടത്
കോയമ്പത്തൂർ: തമിഴ്‌നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് നൗഷാദ് അലി മരിച്ചു. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
കഴിഞ്ഞ ദിവസമാണ് മലയാളി യുവാക്കൾ സഞ്ചരിച്ചിരുന്ന വാഹനം വാൽപ്പാറയിൽ വെച്ച് അപകടത്തിൽപ്പെട്ടത്. നൗഷാദ് അലിയുടെ മരണം ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന നൗഷാദ് അലിയുടെ ആരോഗ്യനില വഷളായ വിവരം അറിയിച്ചിട്ടും ഡോക്ടർമാർ എത്താൻ വൈകിയതാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയിൽ വലിയ പ്രതിഷേധമാണ് കുടുംബം രേഖപ്പെടുത്തുന്നത്.
കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മുഹമ്മദ് ഫായിസിന്‍റെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലുള്ള സഹദിൻ മുഹമ്മദിന്‍റെ നിലയിൽ നേരിയ പുരോഗതിയുള്ളതിനാൽ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മസ്നിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇദ്ദേഹത്തെയും വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.
What's Your Reaction?