തിരുവനന്തപുരം: രാജ്ഭവനിലെ പരിപാടി മന്ത്രി വി ശിവന്‍കുട്ടി ബഹിഷ്കരിച്ചു. പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതിൽ പ്രതിഷേധിച്ചാണ് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയത്. സ്കൗട്ട് ആന്‍റ് ഗൈഡ്സ് സർട്ടിഫിക്കറ്റ് വിതരണ പരിപാടിയായിരുന്നു രാജ്ഭവനിൽ നടന്നത്.
പരിപാടിയുടെ ഷെഡ്യൂളിൽ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുമെന്ന് ഇല്ലായിരുന്നു. എന്നാൽ താൻ ചെല്ലുമ്പോൾ ചിത്രത്തിൽ പൂ ഇടുന്ന ചടങ്ങ് കണ്ടുവെന്ന് മന്ത്രി പറഞ്ഞു. എന്റെ രാജ്യം ഇന്ത്യ ആണ്. ഭരണഘടന ആണ് രാജ്യത്തിന്റെ നട്ടെല്ലെന്നും മറ്റൊരു രാഷ്ട്ര സങ്കല്പവും അതിന് മുകളിൽ അല്ലെന്ന് പറഞ്ഞ് മന്ത്രി ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. ഭരണഘടനക്ക് നിരുദ്ധമായ ചിത്രങ്ങളോ പ്രതീകങ്ങളോ സര്‍ക്കാര്‍ പരിപാടികളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വെച്ചാൽ പോലും അന്തസ്സുണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
അതേസമയം മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയ രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ വിട്ടുവീഴ്ചയില്ലെന്ന സൂചനയുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ രംഗത്ത്. ഭാരതാംബയുടെ ചിത്രം ഒഴിവാക്കുമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്നും ഗവർണർ പറഞ്ഞു. പരിപാടി ബഹിഷ്‌കരിച്ച മന്ത്രി വി ശിവന്‍കുട്ടി പ്രോട്ടോക്കോള്‍ ലംഘിച്ചെന്നുമുള്ള രാജ്ഭവൻ വിശദീകരണത്തിന് പിന്നാലെയാണ് ഗവർണർ നിലപാട് വ്യക്തമാക്കിയത്.
ഉദ്ഘാടനവും പുഷ്പാര്‍ച്ചനയും കഴിഞ്ഞതിനുശേഷമാണ് മന്ത്രി എത്തിയതെന്നും അതിനുശേഷം പരിപാടി ബഹിഷ്‌കരിക്കുന്നു എന്ന് മൈക്കില്‍ പറയുകയായിരുന്നു എന്നുമാണ് രാജ്ഭവൻ പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പരിപാടിയല്ലാത്തതുകൊണ്ടാണ് വിളക്ക് തെളിയിച്ച് ഉദ്ഘാടനം നടത്തിയതെന്നും രാജ്ഭവന്‍ വിശദീകരിച്ചിരുന്നു.