തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂർ ആലം അസമിൽ പിടിയിൽ
തൃശൂർ: അനാശാസ്യ കേന്ദ്രത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതിയായ നൂർ ആലത്തെ പൊലീസ് അസമിൽ നിന്ന് പിടികൂടി. കൊലപാതകത്തിന് പിന്നാലെ ഭൂട്ടാൻ അതിർത്തിയോട് ചേർന്ന പ്രദേശത്തേക്ക് കടന്ന ഇയാൾ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.
ജൂൺ 21-നാണ് തൃശൂർ നഗരത്തിലെ വാടകവീട്ടിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിൽ ഒഡീഷ സ്വദേശിയായ ധൻപതി നായിക് (27) കൊല്ലപ്പെട്ടത്. പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒളിവിലായിരുന്ന മുഖ്യപ്രതിയെ അസമിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
ഒഡീഷ സ്വദേശിയുടെ നേതൃത്വത്തിലായിരുന്നു അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കു മാത്രമായിരുന്നു ഇവിടെ പ്രവേശനം അനുവദിച്ചിരുന്നത്. തൃശൂർ സ്വദേശിയുടെ രണ്ടുനില കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ കേന്ദ്രത്തിൽ താമസിച്ചിരുന്നത് കുടുംബങ്ങളാണെന്നാണ് പ്രദേശവാസികൾ ഇതുവരെ കരുതിയിരുന്നത്.
What's Your Reaction?



