കൊല്ലത്ത് കിണറ്റിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അടക്കം മൂന്ന് മരണം
80 അടി താഴ്ചയുള്ള കിണറ്റിലായിരുന്നു അർച്ചന ചാടിയത്

കൊല്ലം: കൊല്ലം നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ കൊട്ടാരക്കര ഫയർ & റെസ്ക്യൂ യൂണിറ്റ് അംഗം ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊട്ടാരക്കര ഫയർ & റെസ്ക്യൂ യൂണിറ്റ് അംഗം (ആറ്റിങ്ങൽ സ്വദേശി) സോണി എസ്. കുമാർ (36), അർച്ചന (33) കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി, മൂന്ന് കുട്ടികളുടെ അമ്മയാണ്, ശിവകൃഷ്ണൻ (22) അർച്ചനയുടെ സുഹൃത്ത് എന്നിവരാണ് മരിച്ചത്. പുലർച്ചെ 12:15-ഓടെയാണ് കൊട്ടാരക്കര ഫയർഫോഴ്‌സിന് അപകടവിവരം ലഭിക്കുന്നത്.
80 അടി താഴ്ചയുള്ള കിണറ്റിലായിരുന്നു അർച്ചന ചാടിയത്. ഫയർഫോഴ്‌സ് എത്തുമ്പോൾ അർച്ചനയുടെ മൂത്ത രണ്ട് മക്കൾ വഴിയരികിൽ നിൽപ്പുണ്ടായിരുന്നു. കുട്ടികളാണ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന്, യൂണിറ്റ് അംഗമായ സോണി എസ്. കുമാർ റോപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് കിണറ്റിലേക്ക് ഇറങ്ങി. യുവതിയെ മുകളിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെയാണ് ദുരന്തമുണ്ടായത്.
അപകടസമയത്ത് കിണറിൻ്റെ കൈവരി (Para-pet) പെട്ടെന്ന് ഇടിഞ്ഞ് വീഴുകയായിരുന്നു. കിണറ്റിൻ്റെ അരികിൽ നിൽക്കുകയായിരുന്ന അർച്ചനയുടെ സുഹൃത്ത് ശിവകൃഷ്ണൻ കൈവരി ഇടിഞ്ഞതോടെ കിണറ്റിലേക്ക് വീണു. കൈവരിയുടെ ബലക്കുറവാണ് അപകടത്തിന് കാരണമെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
അപകടസമയത്ത് ശിവകൃഷ്ണൻ മദ്യലഹരിയിലായിരുന്നെന്നും ഇവർ തമ്മിലുള്ള തർക്കമാണ് അർച്ചന കിണറ്റിൽ ചാടാൻ കാരണമെന്നും പ്രാഥമിക നിഗമനം. ഈ തർക്കത്തെ തുടർന്ന് അർച്ചന കിണറ്റിലേക്ക് ചാടുകയായിരുന്നു. ശിവകൃഷ്ണനും അർച്ചനയും കുറച്ചുനാളായി ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്.
രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട സോണി എസ്. കുമാറിൻ്റെ മരണം നാടിന് തീരാനഷ്ടമായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?






