സോഷ്യൽ മീഡിയയിലെ അപവാദ പ്രചാരണം:യുവാവ് ജീവനൊടുക്കി; യുവതിയുടെ ആരോപണം വസ്തുതാവിരുദ്ധമെന്ന് കുടുംബം
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ ദീപക് ബസിൽ വെച്ച് തന്നോട് ലൈംഗിക അതിക്രമം കാട്ടിയെന്ന് ആരോപിച്ച് ഒരു യുവതി ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു
കോഴിക്കോട്: ബസിൽ വെച്ച് യുവതിയോട് മോശമായി പെരുമാറിയെന്ന പേരിൽ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിനെ (30) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വസ്ത്രവ്യാപാര സ്ഥാപനത്തിലെ സെയിൽസ് മാനേജരായ ദീപക്, സോഷ്യൽ മീഡിയയിലൂടെ ഉണ്ടായ കടുത്ത വ്യക്തിഹത്യയിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ ദീപക് ബസിൽ വെച്ച് തന്നോട് ലൈംഗിക അതിക്രമം കാട്ടിയെന്ന് ആരോപിച്ച് ഒരു യുവതി ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വലിയ തോതിലുള്ള സൈബർ ആക്രമണം ഉണ്ടാവുകയും ചെയ്തു. ദീപക് ആരെയും ഉപദ്രവിക്കുന്ന സ്വഭാവക്കാരനല്ലെന്നും കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നതിനായി യുവതി മനഃപൂർവം ദീപക്കിനെ കുടുക്കിയതാണെന്നും സുഹൃത്തുക്കൾ ആരോപിക്കുന്നു.
സംഭവത്തിന് ശേഷം ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ഇന്ന് രാവിലെ വീട്ടിലെ മുറിയിൽ വാതിൽ തുറക്കാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ദീപക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദീപക്കിന്റെ മാതാപിതാക്കൾക്ക് ഏക ആശ്രയമായിരുന്നു ഇദ്ദേഹം. മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, യുവതിയുടെ പരാതിയും സോഷ്യൽ മീഡിയയിൽ നടന്ന പ്രചാരണങ്ങളും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?