ഇത് രാജ്യത്താദ്യം; 10 ഓപ്പറേഷൻ തിയറ്ററുകൾ, 350 കിടക്കകൾ, അവയവമാറ്റ ശസ്ത്രക്രിയയിൽ കേരളം കുതിക്കുന്നു?
കോഴിക്കോട്: ആരോഗ്യരംഗത്ത് രാജ്യം ഉറ്റുനോക്കുന്ന കേരളത്തിന്റെ ഏറ്റവും മാതൃകാപരമായ ഇടപെടലാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ സ്ഥാപിക്കുന്നതിലൂടെ സാധ്യമാകുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ വകുപ്പിനു കീഴിൽ കോഴിക്കോട് ചേവായൂരിൽ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അവയവമാറ്റ ആശുപത്രിയിലൂടെ സമാനതകളില്ലാത്ത സ്ഥാപനമാണു യാഥാർഥ്യമാകുന്നത്. ആരോഗ്യരംഗത്ത് ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഏറ്റവും പ്രധാനമാണ് അവയവമാറ്റ ശസ്ത്രക്രിയകൾ. സ്വകാര്യ മേഖലയിൽ വൻ തുകയാണ് ഇതിന് ചെലവാകുന്നത്. ഒരേ ശസ്ത്രക്രിയ തന്നെ ആശുപത്രികൾ മാറിയാൽ ചെലവിൽ വലിയ മാറ്റങ്ങളുണ്ടാകുന്നു. പല കുടുംബങ്ങൾക്കും ഇത് താങ്ങാനാവുന്നില്ല. ഇത് പരിഗണിച്ചാണ് വിദഗ്ധരിൽനിന്ന് ഇങ്ങനെയൊരു ആശുപത്രിക്കുള്ള നിർദേശം വരുന്നത്. ആശുപത്രി സമയബന്ധിതമായി പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. ഇതിന് എല്ലാവരുടെയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രത്തിൽ നാഴികക്കല്ലാകുന്ന ദിവസമാണിതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. രാജ്യത്ത് ഇതുവരെ ഒരു അവയവമാറ്റ ആശുപത്രിയോ ഗവേഷണ കേന്ദ്രമോ ഇല്ലാത്തതിനാൽ അതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് സംസ്ഥാന സർക്കാർ ചേവായൂരിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ സ്ഥാപിക്കുന്നത്. അവയവമാറ്റം കഴിഞ്ഞ രോഗികൾക്ക് രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കാനുള്ള പ്രഖ്യാപനവും സർക്കാർ ഉടൻ ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.കെ. രാഘവൻ എംപി, മേയർ ഒ. സദാശിവൻ, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കെ.കെ. രമ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ കെ.ജി. സജിത്ത് കുമാർ, ഡിഎംഒ ഡോ. കെ.കെ. രാജാറാം, ആരോഗ്യ കേരളം ഡിപിഎം സി.കെ. ഷാജി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ സ്പെഷൽ ഓഫിസർ ഡോ. ബിജു പൊറ്റക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.നടത്തുമെന്നും മന്ത്രി പറഞ്ഞു.
ചേവായൂരിലെ ത്വക്ക് രോഗ ആശുപത്രി വളപ്പിലെ 20 ഏക്കർ സ്ഥലത്താണു രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി നിർമിക്കുന്ന ആശുപത്രിയുടെ ആദ്യഘട്ട പ്രവൃത്തികൾക്ക് 299 കോടി രൂപയാണ് ചെലവ്. ഇതിന് പുറമെ ഉപകരണങ്ങൾക്കായി 99 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഐസിയു, എച്ച്ഡിയു സൗകര്യങ്ങൾ, ഡയാലിസിസ് സെന്റർ, 10 ഓപ്പറേഷൻ തിയറ്ററുകൾ എന്നിവ ഉൾപ്പെടെ 350 കിടക്കകളുണ്ടാകും. 14 സ്പെഷലിറ്റി ഡിപ്പാർട്മെന്റുകളും ഡിവിഷനുകളും ഉണ്ടാകും. എട്ട് നിലകളിലായാണു നിർമാണം. ട്രാൻസ്പ്ലാന്റേഷൻ മേഖലയിലെ ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കുമുള്ള പരിശീലന കേന്ദ്രമായും ഗവേഷണ കേന്ദ്രമായും ഇത് പ്രവർത്തിക്കും. 31 അക്കാദമിക് കോഴ്സുകൾക്കും പദ്ധതിയുണ്ട്.
What's Your Reaction?

