സ്‌കൂൾ കോമ്പൗണ്ടുകളിലെ അപകടാവസ്ഥയിലുളള കെട്ടിടഭാഗങ്ങൾ പൊളിച്ചു നീക്കാൻ തീരുമാനം

പഴയ കെട്ടിടങ്ങൾ അടുത്തുണ്ടെന്ന കാരണത്താൽ പുതിയ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് കിട്ടാത്ത സാഹചര്യവും നിലവിലുണ്ട്

May 18, 2025 - 11:14
May 18, 2025 - 11:14
 0  10
സ്‌കൂൾ കോമ്പൗണ്ടുകളിലെ അപകടാവസ്ഥയിലുളള കെട്ടിടഭാഗങ്ങൾ പൊളിച്ചു നീക്കാൻ തീരുമാനം
 
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ കോമ്പൗണ്ടുകളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്‌കൂൾ തുറക്കും മുൻപ് പൊളിച്ചുനീക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റേയും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടേയും നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനമായി. പുതിയ കെട്ടിടങ്ങൾ നിർമ്മിച്ച സ്‌കൂളുകളിൽ പോലും വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങൾ സാങ്കേതിക തടസങ്ങൾ മൂലം പൊളിക്കാനാവാതെ അപകടാവസ്ഥയിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
 
പഴയ കെട്ടിടങ്ങൾ അടുത്തുണ്ടെന്ന കാരണത്താൽ പുതിയ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് കിട്ടാത്ത സാഹചര്യവും നിലവിലുണ്ട്. ദുരന്തനിവാരണ നിയമപ്രകാരം ഇതിന് ആവശ്യമായ നിർദേശം ജില്ലാ കളക്ടർമാർ നൽകുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയും ചെയ്യും. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുനിന്ന് ഉൾപ്പെടെ സ്‌കൂൾ കെട്ടിടങ്ങളുടെ മുകളിലേക്ക് വളർന്നുനിൽക്കുന്ന വൃക്ഷശാഖകൾ മുറിച്ചുമാറ്റുന്നുവെന്ന് ഉറപ്പാക്കണം. സ്‌കൂൾ പരിസരത്ത് അപകടകരമായി നിൽക്കുന്ന മരങ്ങളും മുറിച്ചുമാറ്റും. പൂർണമായും സുരക്ഷിതമായ പഠനാന്തരീക്ഷം ലഭ്യമാകുമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കാനും നിർദേശിച്ചു.
 
സുരക്ഷാ ഭീഷണി ഇല്ലാത്തതും അപകട സാധ്യതയില്ലാത്തതുമായ സ്‌കൂളുകൾക്ക് പ്രൊവിഷണൽ ഫിറ്റ്നസ് നൽകി അധ്യയനത്തിന് അവസരമൊരുക്കാനും യോഗത്തിൽ തീരുമാനിച്ചു. വിദ്യാർഥികളുടെ ജീവന് ഭീഷണിയുള്ള ഘടകങ്ങൾ ഒഴികെയുള്ള സാങ്കേതിക കാരണങ്ങളാൽ ഫിറ്റ്നസ് ലഭിക്കാത്ത സ്‌കൂൾ കെട്ടിടങ്ങൾക്കാണ് നിബന്ധനകൾക്ക് വിധേയമായി ഈ അധ്യയന വർഷത്തേക്ക് അനുവാദം നൽകുക. ചുമരുകളുടെ പ്ലാസ്റ്ററിംഗ്, ഫ്ലോറിംഗിലെ ചെറിയ പ്രശ്നങ്ങൾ, ക്ലാസ് മുറിയുടെ വലുപ്പത്തിലെ അപാകതകൾ, ഫാൾസ് സീലിംഗ് ഇല്ലാത്തത് തുടങ്ങിയ സാങ്കേതിക കാരണങ്ങളാൽ ഫിറ്റ്നസ് ലഭിക്കാത്ത സ്‌കൂളുകൾക്കാണ് ഈ തീരുമാനം സഹായകരമാവുക.
 
 ഒരു വർഷത്തിനകം ഫിറ്റ്നസ് പ്രശ്നങ്ങൾ പരിഹരിച്ച് കെട്ടിട നിർമ്മാണം ക്രമവത്കരിക്കാമെന്ന ഉറപ്പിന്മേൽ കഴിഞ്ഞ അധ്യയന വർഷം  140 സ്‌കൂളുകൾക്കായിരുന്നു ഫിറ്റ്നസ് നൽകിയത്. ഇതിൽ 44 സ്‌കൂളുകൾ നിർമാണം ക്രമവത്കരിച്ചു. 22 സ്‌കൂളുകൾ അപേക്ഷ നൽകി ക്രമവത്കരണത്തിന്റെ നടപടിക്രമങ്ങളിലാണ്. ഈ സ്‌കൂളുകൾക്ക് ഫിറ്റ്നസ് അനുവദിക്കും. കഴിഞ്ഞ വർഷം നിബന്ധനകൾക്ക് വിധേയമായി ഫിറ്റ്നസ് ലഭിക്കുകയും ക്രമവത്കരണത്തിന് അപേക്ഷിക്കുക പോലും ചെയ്യാത്ത 74 സ്‌കൂളുകൾക്ക് ഫിറ്റ്നസ് നൽകുന്ന കാര്യം പരിഗണിക്കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. ഈ സ്‌കൂളുകൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow