കൊച്ചി: വൈകാരിക കുറിപ്പുമായി നടിയെ ആക്രമിച്ച കേസിലെ അതിജീവിത. സോഷ്യല്‍ മീഡിയയിലൂടെയാണ് അതിജീവിത വൈകാരിക കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. നടന്നതെല്ലാം വിധിയെന്ന് കരുതി സമാധാനിച്ച് ഇരിക്കണമായിരുന്നോയെന്ന് അതിജീവിത ചോദിക്കുന്നു.
ഇത്തരം വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങൾക്കോ, നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ എന്നവർ കുറിച്ചു. മാത്രമല്ല തനിക്കെതിരേ ഒരു അക്രമം നടന്നപ്പോൾ അതപ്പോൾ തന്നെ പോലീസിൽ പരാതിപ്പെട്ടതും നിയമനടപടി സ്വീകരിച്ചതുമാണ് താൻ ചെയ്ത തെറ്റ്.
എല്ലാം മറച്ചുവച്ച് നാളെ പുറത്തു വരുമ്പോൾ ആത്മഹത്യ ചെയ്യണമായിരുന്നെന്നും അതിജീവിത സോഷ്യൽ മീഡിയയിൽ കുറിച്ചു. താൻ ഇരയുമല്ല, അതിജീവിതയുമല്ല, ഒരു സാധാരണ മനുഷ്യനാണ്. ജീവിക്കാൻ അനുവദിക്കണമെന്നും അതിജീവിത കുറിക്കുന്നു.
കുറിപ്പിന്റെ പൂർണ്ണ രൂപം;
ഞാന്‍ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോള്‍ അത് അപ്പോള്‍ത്തന്നെ പൊലീസില്‍ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്!! അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു, പിന്നീട് എപ്പോഴെങ്കിലും ആ വീഡിയോ പുറത്ത് വരുമ്പോള്‍ ഇത് എന്തുകൊണ്ട് അന്നേ പൊലീസില്‍ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.
20 വർഷം ശിക്ഷക്ക് വിധിച്ച് ജയിലിൽ പോയ രണ്ടാം പ്രതി പോകുന്നതിന് മുൻപേ ഒരു വീഡിയോ എടുത്തത് കണ്ടു. അതിൽ ഞാൻ ആണ് നിങ്ങളുടെ നഗ്ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു!! ഇത്തരം വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങൾക്കോ, നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ!!
Not a victim, not a survivor,
just a simple human being!!
let me live!