തൃശൂരിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റു; എട്ട് വയസുകാരൻ മരിച്ചു
അനോജ് നിലവിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്
തൃശൂർ: കോടാലിയിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങൾ പാമ്പുകടിയേറ്റ സംഭവത്തിൽ എട്ട് വയസ്സുകാരൻ മരിച്ചു. കോടാലി സ്വദേശി ആൽജോ ആണ് മരിച്ചത്. ആൽജോയുടെ ജ്യേഷ്ഠൻ അനോജിനും പാമ്പുകടിയേറ്റു. അനോജ് നിലവിൽ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അങ്ങേയറ്റം ദാരുണമായ ഈ സംഭവം നടന്നത് ശനിയാഴ്ച രാത്രി രണ്ട് മണിയോടെയാണ്. കുട്ടികൾ കിടന്നിരുന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്നാണ് പിന്നീട് പാമ്പിനെ കണ്ടെത്തിയത്. രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ വീട്ടുകാർ കരുതിയത് ഭക്ഷ്യവിഷബാധയാണെന്നാണ്. തലേദിവസം അവകാഡോ ജ്യൂസ് കുടിച്ച ശേഷമാണ് കുട്ടികൾ ഉറങ്ങാൻ കിടന്നത്.
കുട്ടികളെ ഉടൻ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ പരിശോധനയിലാണ് പാമ്പുകടിയേറ്റതാണെന്ന് സ്ഥിരീകരിച്ചത്. കുട്ടികളുടെ ശരീരത്തിൽ കടിയേറ്റ പാടുകളും കണ്ടെത്തി. ആശുപത്രിയിൽ വെച്ച് ആൽജോ മരണപ്പെടുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികൾ കിടന്നിരുന്ന അതേ മുറിയിലെ തലയണയ്ക്കടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്.
ഏറ്റവും മാരകമായ വിഷമുള്ള 'വെള്ളിക്കെട്ടൻ' (ശങ്കുവരയൻ) പാമ്പാണ് കുട്ടികളെ കടിച്ചത്. ആൽജോയുടെ സഹോദരൻ അനോജിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. വിദഗ്ധ ചികിത്സയ്ക്കായി അനോജിനെ അങ്കമാലി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?