ന്യൂഡൽഹി: വിവാദമായ സര്‍ബത്ത് ജിഹാദ് പരാമര്‍ശത്തില്‍ ബാബാ രംദേവിനെ കുടഞ്ഞ് ഡൽഹി ഹൈക്കോടതി. രൂക്ഷ വിമർശനത്തിന് പിന്നാലെ സർബത്ത് ജിഹാദ് പരാമർശ വീഡിയോ നീക്കം ചെയ്യാമെന്ന് ബാബാ രാംദേവ് കോടതിയെ അറിയിച്ചു. ഭാവിയിൽ ഇത്തരം പരാമർശങ്ങൾ ആവർത്തിക്കില്ലെന്ന് സത്യവാങ്മൂലം നൽകുമെന്നും രാംദേവിന്റെ അഭിഭാഷകൻ അറിയിച്ചു.
കോടതിയുടെ മനസാക്ഷിയെ ഞെട്ടിക്കുന്ന പ്രയോഗങ്ങളാണ് രാംദേവിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും ഇതിനെ ന്യായീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. രാംദേവിന്റെ പരാമർശത്തിനെതിരേ റൂഹ് അഫ്സ സർബത്ത് കമ്പനിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഈ മാസം ആദ്യം പതഞ്ജലിയുടെ റോസ് സർബത്ത് പുറത്തിറക്കിയപ്പോഴായിരുന്നു രാംദേവിന്റെ വിവാദ പരാമർശം. ''നിങ്ങൾക്ക് സർബത്ത് നൽകുന്ന ഒരു കമ്പനിയുണ്ട്. അവർക്ക് അതിൽ നിന്നും ലഭിക്കുന്ന ലാഭം മുഴുവനും മദ്രസകൾ പണിയാനും പള്ളികൾ പണിയാനുമാണ് ഉപയോഗിക്കുന്നത്. എന്നാൽ പതഞ്ജലിയുടെ റോസ് സർബത്ത് കുടിച്ചാൽ ഗുരുകുലങ്ങൾ പണിയും. ആചാര്യകുലം വികസിപ്പിക്കപ്പെടും, പതഞ്ജലി സർവകലാശാല വികസിക്കും, ഭാരതീയ ശിക്ഷാ ബോർഡ് വളരും,'' രാംദേവ് പറഞ്ഞു.
സർബത്ത് എന്ന പേരിൽ റൂഹ് അഫ്സ വിൽക്കുന്നത് ടോയ്ലറ്റ് ക്ലീനറിലും ശീതളപാനീയങ്ങളിലുമുള്ള വിഷമാണെന്നും ഇതിൽ നിന്ന് സ്വയം രക്ഷ നേടണമെന്നും രാംദേവ് വീഡിയോയിൽ പറയുന്നു. പതഞ്ജലി സർബത്തുകൾ മാത്രം വീട്ടിലേക്കു കൊണ്ടുപോകുക എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കിട്ട വിദ്വേഷ വീഡിയോ 40 ദശലക്ഷത്തിലധികം പേരാണ് കണ്ടതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.