ഡൽഹി: സുപ്രീംകോടതി വിധിക്കെതിരെ നിർണായക നീക്കവുമായി രാഷ്ട്രപതി ദ്രൗപതി മുർമു. ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെയാണ് രാഷ്ട്രപതി നിർണായക നീക്കം നടത്തിയിരിക്കുന്നത്.
പ്രസിഡന്‍ഷ്യല്‍ റഫറന്‍സിനുള്ളിലുള്ള സവിശേഷ അധികാരമാണ് രാഷ്ട്രപതി ഉപയോഗിച്ചത്. ഈ സവിശേഷ അധികാരം ഉപയോഗിച്ച് പതിനാല് ചോദ്യങ്ങൾ രാഷ്ട്രപതി സുപ്രീം കോടതിയ്ക്കെതിരെ ഉന്നയിച്ചിരിക്കുകയാണ്. ഭരണഘടനയിൽ ഇല്ലാത്ത സമയപരിധി കോടതിക്ക് നിർവചിക്കാനാകുമോ എന്നാണ് രാഷ്ട്രപതി ചോദിക്കുന്നത്.
രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ബഹുമുഖ ഘടകങ്ങൾ കണക്കിലെടുത്തതാണ് രാഷ്ട്രപതിയും ഗവർണർമാരും വിവേചന അധികാരം ഉപയോഗിക്കുന്നതെന്നും രാഷ്‌ട്രപതി റെഫറൻസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സമയപരിധി ഇല്ലെന്ന് സുപ്രീം കോടതിക്ക് കൈമാറിയ റെഫറന്‍സില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടി.