രാഹുൽ ഈശ്വറിന് ജാമ്യം: 16 ദിവസത്തെ റിമാൻഡിന് ശേഷം ഉപാധികളോടെ മോചനം
രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായതിനെ തുടർന്ന് ഉച്ചയ്ക്ക് ശേഷമാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.ക്കെതിരെ ബലാത്സംഗ പരാതി നൽകിയ പെൺകുട്ടിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന് ഒടുവിൽ ജാമ്യം ലഭിച്ചു. കേസിൽ അറസ്റ്റിലായി 16 ദിവസത്തെ റിമാൻഡിന് ശേഷമാണ് രാഹുൽ ഈശ്വറിന് ഇന്ന് ജാമ്യം അനുവദിച്ചത്.
രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായതിനെ തുടർന്ന് ഉച്ചയ്ക്ക് ശേഷമാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, മറ്റ് കേസുകളിൽ അകപ്പെടരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി രാഹുലിന് ജാമ്യം നൽകിയത്.
ജാമ്യഹർജിയെ എതിർത്തുകൊണ്ട് പ്രോസിക്യൂഷൻ രംഗത്തെത്തിയിരുന്നു. രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, അതിനാൽ രണ്ട് ദിവസത്തെ കസ്റ്റഡി വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. 16 ദിവസമായി റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വർ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അഭിഭാഷകൻ വാദിച്ചു.
ഇത്രയും ദിവസത്തെ റിമാൻഡിന് ശേഷം എന്തിനാണ് വീണ്ടും കസ്റ്റഡിയെന്ന് കോടതി ആരാഞ്ഞു. വാദം പൂർത്തിയായ ശേഷം ഉത്തരവിനായി മാറ്റിയ ഹർജിയിലാണ് ഇപ്പോൾ വിധി വന്നത്. ഈ കേസിലെ മറ്റൊരു പ്രതിയായ സന്ദീപാ വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
What's Your Reaction?

