കേരളത്തിന്റെ സ്വപ്നം നാടിനു സമർപ്പിച്ച് പ്രധാനമന്ത്രി

വിഴിഞ്ഞം തുറമുഖം പദ്ധതി പ്രദേശം സന്ദർശിച്ച ശേഷമാണ് പ്രധാനമന്ത്രി ഉദ്ഘാടന വേദിയിലെത്തിയത്

May 2, 2025 - 12:17
May 2, 2025 - 12:18
 0  15
കേരളത്തിന്റെ സ്വപ്നം നാടിനു സമർപ്പിച്ച് പ്രധാനമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നമായ വിഴിഞ്ഞം തുറമുഖം നാടിനു സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് നടന്നു. വിഴിഞ്ഞം തുറമുഖം നാടിന് സമര്‍പ്പിക്കുന്നതിന്‍റെ ഭാഗമായി എംഎസ്‍സിയുടെ കൂറ്റൻ കപ്പലിനെ മോദി സ്വീകരിച്ചു. മദര്‍ഷിപ്പുകള്‍ അടുപ്പിക്കാന്‍ കഴിയുന്ന രാജ്യത്തെ ആദ്യ മദര്‍പോര്‍ട്ടാണ് പ്രധാനമന്ത്രി കമ്മിഷന്‍ ചെയ്തത്. 
 
അനന്തപത്മനാഭൻ്റെ മണ്ണിലേക്ക് വീണ്ടും വരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മലയാളത്തിൽ പറഞ്ഞാണ് പ്രധാനമന്ത്രി തന്റെ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ചരക്ക് നീക്കത്തിനായി രാജ്യത്തിന് പുറത്തേക്ക് ഒഴുകിയിരുന്ന പണം ഇനി ലാഭിക്കാൻ കഴിയുമെന്നും വിഴിഞ്ഞത്ത് വലിയ കപ്പലുകൾ അടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 
 
അങ്ങനെ നമ്മൾ ഇതും നേടിയെന്നാണ് അധ്യക്ഷ പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. വിഴിഞ്ഞം തുറമുഖം രാജ്യത്തിന് അഭിമാനമാണെന്നും ജനങ്ങളുടെ പിന്തുണയും ഐക്യവും ഉള്ളതുകൊണ്ടാണ് ഇത്തരം പദ്ധതികൾ യാഥാർഥ്യമാക്കാൻ കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 
തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ വിഴിഞ്ഞത്തിന്റെ ശില്‍പ്പിയെന്ന് മന്ത്രി വി എന്‍ വാസവന്‍ വിശേഷിപ്പിച്ചു. ഇത് അഭിമാനകരമായ നേട്ടമാണെന്നും വി എന്‍ വാസവന്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.
 
വിഴിഞ്ഞം തുറമുഖം പദ്ധതി പ്രദേശം സന്ദർശിച്ച ശേഷമാണ് പ്രധാനമന്ത്രി ഉദ്ഘാടന വേദിയിലെത്തിയത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ്-പോർട്സ്  വകുപ്പ് മന്ത്രി  സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ, സംസ്ഥാന  മന്ത്രിമാരായ വി ശിവൻകുട്ടി, ജി.ആർ അനിൽ, സജി ചെറിയാൻ, മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മേയർ ആര്യ രാജേന്ദ്രൻ, അദാനി പോർട്‌സ് മാനേജിങ് ഡയറക്ടർ കരൺ അദാനി തുടങ്ങിയവർ പങ്കെടുത്തു.
 
രാജ്യത്തെ തന്നെ ആദ്യ സമർപ്പിത ട്രാൻഷിപ്‌മെൻറ് തുറമുഖമാണ് വിഴിഞ്ഞം. ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമാണിത്. അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്ന് 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് പ്രകൃതിദത്തമായ ആഴമുള്ള ഈ തുറമുഖം. ഇന്ത്യൻ കണ്ടെയ്‌നർ നീക്കത്തിന്റെ 75 ശതമാനവും കൊളംബോ തുറമുഖമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. വലിയ തോതിലുള്ള വിദേശനാണ്യ നഷ്ടവും വരുമാന നഷ്ടവുമാണ് ഇതുമൂലം രാജ്യത്തിനുണ്ടായത്. വിഴിഞ്ഞം സജ്ജമാവുന്നതോടെ കൊളംബോ തുറമുഖംകൈകാര്യം ചെയ്യുന്ന നല്ലൊരുഭാഗം ഇന്ത്യൻ ട്രാൻസ്ഷിപ്പ്‌മെന്റ് കാർഗോയും വിഴിഞ്ഞത്തേക്കെത്തും.

What's Your Reaction?

like

dislike

love

funny

angry

sad

wow