വെടിനിര്‍ത്തലിന് സാധ്യത ;അമേരിക്കയുമായി ചര്‍ച്ചയ്ക്ക് ഇറാന്‍ സന്നദ്ധമെന്ന് റിപ്പോര്‍ട്ടുകള്‍
ടെഹ്റാൻ: പശ്ചിമേഷ്യയിൽ ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള 'ഇസ്‌ലാമാബാദ് ഇനിഷ്യേറ്റീവ്' ഫലം കാണുന്നതായി റിപ്പോർട്ട്. പാകിസ്താൻ മുഖേന അമേരിക്കയുമായി മധ്യസ്ഥ ചർച്ചകൾക്ക് ഇറാൻ തത്വത്തിൽ സമ്മതം മൂളിയതായാണ് വിവരം. മേഖലയിലെ സംഘർഷങ്ങളിൽ താൽക്കാലിക വെടിനിർത്തലോ അല്ലെങ്കിൽ ആക്രമണങ്ങളിൽ നിന്ന് ഒരു ഇടവേളയോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്‌ലാമാബാദിൽ മാർച്ച് 29, 30 തീയതികളിലായി നടക്കുന്ന ഉന്നതതല യോഗത്തിൽ പാകിസ്താൻ, സൗദി അറേബ്യ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. അമേരിക്കയുമായുള്ള ചർച്ചകളിൽ ചേരുന്നതിന് അഞ്ച് പ്രധാന നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇറാനെതിരായ ആക്രമണങ്ങൾ ഉടനടി നിർത്തണമെന്നും, ഭാവിയിൽ അമേരിക്കയോ ഇസ്രയേലോ സൈനിക നടപടികൾ നടത്തില്ലെന്ന് ഉറപ്പുനൽകണമെന്നുമാണ് ഇറാന്റെ പ്രാഥമിക ആവശ്യം.
നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി വിശദമായ ടെലിഫോൺ സംഭാഷണം നടത്തി. പിരിമുറുക്കം കുറയ്ക്കുന്നതിനും സുരക്ഷാ ഉറപ്പുകൾ ഉറപ്പാക്കുന്നതിനും പാകിസ്താന്റെ പൂർണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. കൂടാതെ, പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചിയുമായും കൂടിക്കാഴ്ചയുടെ അജണ്ടയെക്കുറിച്ച് ചർച്ചകൾ നടത്തിക്കഴിഞ്ഞു.
What's Your Reaction?