പാലക്കാട്ട് അച്ഛന്റെ ക്രൂരത; മകളെ മർദിച്ച കേസിൽ പോലീസ് കസ്റ്റഡിയിൽ
പാലക്കാട്: പാലക്കാട് മീനാക്ഷിപുരത്ത് മകളെ ക്രൂരമായി മർദിച്ച സംഭവത്തിൽ പിതാവിനെതിരെ പൊലീസ് കേസെടുത്തു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൗൺസിലിംഗിനിടെ കുട്ടി മർദനവിവരം തുറന്ന് പറഞ്ഞതിനെ തുടർന്നാണ് നടപടി. തുടർന്ന് പിതാവിനെ കസ്റ്റഡിയിലെടുക്കുകയും കുട്ടിയെ വീട്ടിൽ നിന്ന് മാറ്റി ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ഷെൽട്ടറിലേക്ക് മാറ്റുകയും ചെയ്തു.
വണ്ടിത്താവളം കെയോട് പ്രദേശത്താണ് സംഭവം. വിറക് കഷണം ഉപയോഗിച്ചാണ് പിതാവ് കുട്ടിയെ മർദിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് പ്രാഥമിക സംശയമെന്നും മീനാക്ഷിപുരം പൊലീസ് അറിയിച്ചു.
കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാൽ അന്നത്തെ സാഹചര്യത്തിൽ അമ്മയും കുട്ടിയും പരാതി നൽകാൻ തയ്യാറായിരുന്നില്ല. തുടർന്ന് വിഷയം ചൈൽഡ് ലൈനിന്റെ ശ്രദ്ധയിൽപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപവാസികളാണ് പകർത്തി പൊലീസിന് കൈമാറിയത്. ലഹരി ഉപയോഗിച്ചതെന്ന സംശയത്തിൽ പൊലീസ് വീട്ടിൽ പരിശോധന നടത്തിയെങ്കിലും ലഹരിവസ്തുക്കളൊന്നും കണ്ടെത്താനായില്ല. പരാതി ലഭിക്കാത്തതിനാൽ ദൃശ്യങ്ങൾ ചൈൽഡ് ലൈനിന് കൈമാറുകയും, പിന്നീട് കൗൺസിലിംഗിലൂടെ കുട്ടിയുടെ മൊഴി ലഭിച്ചതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്ത് പിതാവിനെ കസ്റ്റഡിയിലെടുത്തത്.
What's Your Reaction?



