ഗാസിയാബാദിൽ പാക് ചാരശൃംഖല തകർത്തു; 8 പേർ കൂടി പിടിയിൽ; ആകെ അറസ്റ്റ് 22 ആയി
ശൃംഖലയുടെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ നൗഷാദ് അലി (ലാലു) ഫരീദാബാദിൽ നിന്നാണ് പിടിയിലായത്
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖലയെ തകർത്ത് പോലീസ്. എട്ട് പേരെ കൂടി അറസ്റ്റ് ചെയ്തതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം 22 ആയി ഉയർന്നു. അതിർത്തി കടന്നുള്ള ചാരപ്രവർത്തനത്തിന് സാങ്കേതിക വിദ്യയിൽ അറിവുള്ള യുവാക്കളെയാണ് സംഘം പ്രധാനമായും ഉപയോഗിച്ചിരുന്നത്.
ശൃംഖലയുടെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ നൗഷാദ് അലി (ലാലു) ഫരീദാബാദിൽ നിന്നാണ് പിടിയിലായത്. ഒരു പെട്രോൾ പമ്പിന് സമീപം പഞ്ചർ ഒട്ടിക്കുന്ന കടയുടെ മറവിലായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. കൊൽക്കത്തയിൽ നിന്നാണ് ഇയാളെ ചാരപ്രവർത്തനത്തിനായി ഫരീദാബാദിലേക്ക് എത്തിച്ചത്.
മൊബൈൽ റിപ്പയറിംഗ്, കമ്പ്യൂട്ടർ കൈകാര്യം ചെയ്യൽ, സിസിടിവി ഇൻസ്റ്റാളേഷൻ എന്നിവയിൽ വൈദഗ്ധ്യമുള്ള യുവാക്കളെയാണ് നൗഷാദ് അലി സംഘത്തിലേക്ക് റിക്രൂട്ട് ചെയ്തിരുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ പണം നൽകി പ്രലോഭിപ്പിച്ചായിരുന്നു പ്രവർത്തനം. റെയിൽവേ സ്റ്റേഷനുകൾ, സൈനിക കേന്ദ്രങ്ങൾ തുടങ്ങിയ സുപ്രധാന ഇടങ്ങളുടെ ചിത്രങ്ങളും വീഡിയോകളും മെസേജിംഗ് ആപ്പുകൾ വഴി പാകിസ്ഥാനിലേക്ക് കൈമാറുകയായിരുന്നു ഇവരുടെ രീതി.
ഓരോ ചിത്രത്തിനും വീഡിയോയ്ക്കും നിശ്ചിത തുക പ്രതിഫലമായി നൽകിയിരുന്നു. സംശയം ഒഴിവാക്കാൻ സ്ത്രീകളെയും ഈ സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു. മാർച്ച് 14-ന് സോഹൈൽ മാലിക്, സനെ ഇറം എന്നിവരുൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തതോടെയാണ് ഈ വൻ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്. പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. സംഘത്തിന് ലഭിച്ച വിദേശ ഫണ്ടിംഗിനെക്കുറിച്ചും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
What's Your Reaction?