പഹൽഗാം ഭീകരാക്രമണം: കൂട്ടക്കൊല നടത്തിയ ഭീകരവാദികളുടെ സഹായി കൂടി പിടിയിൽ
ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരരെ സഹായിച്ച മുഹമ്മദ് കത്താരിയയെ ജമ്മു കശ്മീർ പോലീസ് പിടികൂടി. ആക്രമണത്തിന് പിന്നാലെ ഭീകരരെ കണ്ടെത്താൻ നടത്തിയ ഓപ്പറേഷൻ മഹാദേവിന് ശേഷമുള്ള നിർണായക നീക്കത്തിലാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ആക്രമണം നടത്തിയ ഭീകരർക്ക് സാധനങ്ങൾ എത്തിച്ചുനൽകിയതിനാണ് കത്താരിയയെ അറസ്റ്റ് ചെയ്തത്. ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്.
ജൂലൈ 28ന് സുരക്ഷാ സേന നടത്തിയ ഓപ്പറേഷൻ മഹാദേവിൽ രണ്ട് ഭീകരരായ സുലൈമാൻ ഷാ, ഹാഷിം മൂസ എന്നിവരെ പിടികൂടി വധിച്ചിരുന്നു. ഇവരിൽ നിന്ന് കണ്ടെടുത്ത ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഫോറൻസിക് പരിശോധനയ്ക്ക് ശേഷമാണ് മുഹമ്മദ് കത്താരിയയെ പോലീസ് അറസ്റ്റ് ചെയ്തത്. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കർ ഭീകരരായിരുന്നു പഹൽഗാം ആക്രമണത്തിന് പിന്നിൽ. പിടിയിലായ മുഹമ്മദ് കത്താരിയ സുലൈമാൻ ഷായുടെ അടുത്ത അനുയായി ആയിരുന്നുവെന്ന് സൂചനയുണ്ട്.
What's Your Reaction?






