മദ്യ നയത്തിനെതിരെ ഓർത്തഡോക്സ് സഭ

ഈ നയം കുടുംബാന്തരീക്ഷത്തെ അപകടത്തിലാക്കുമെന്നും മാര്‍ത്തോമ മാത്യൂസ്

Aug 12, 2025 - 11:54
Aug 12, 2025 - 11:54
 0
മദ്യ നയത്തിനെതിരെ ഓർത്തഡോക്സ് സഭ
കോട്ടയം: മദ്യം ഓൺലൈനിൽ വിൽക്കാനുള്ള ബെവ്കോ നിർദേശത്തിനെതിരെ വിമർശനവുമായി ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ.  മദ്യനയം എന്നത് ജലരേഖയായി മാറി. 
 
വിശപ്പിന് അരി വാങ്ങാൻ റേഷൻകടയിൽ പോയി വിരൽ പതിപ്പിക്കണം. എന്നാൽ, മദ്യം വീട്ടുപടിക്കൽ എത്തുമെന്നതാണ് ഇപ്പോഴത്തെ രീതി. ഇത് ശരിയായ നിലപാട് അല്ലെന്നും മാര്‍ത്തോമ മാത്യൂസ് പറഞ്ഞു. 
 
വാർത്താകുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരോഗ്യത്തിന് ഹാനികരമായ വസ്തുവിനെ ലളിതവല്‍ക്കരിക്കുന്നത് ഭൂഷണം അല്ലേ എന്നും അദ്ദേഹം ആരാഞ്ഞു. ഈ നയം കുടുംബാന്തരീക്ഷത്തെ അപകടത്തിലാക്കുമെന്നും മാര്‍ത്തോമ മാത്യൂസ് കുറിച്ചു. 
 
 
കുറിപ്പിന്റെ പൂർണ്ണ രൂപം; 
 
'കേരളത്തെ മദ്യവിമുക്തമാക്കാൻ പ്രതിജ്ഞാബദ്ധരാണ് എൽ.ഡി.എഫ് സർക്കാർ', 'എൽ.ഡി.എഫ് വന്നാൽ മദ്യവർജ്ജനത്തിനായി ജനകീയ പ്രസ്ഥാനം ആരംഭിക്കും', 'ഞങ്ങൾ തുറക്കുന്നത് നിങ്ങൾ പൂട്ടിയ ബാറുകളല്ല സ്ക്കൂളുകളാണ്'. പരസ്യവാചകങ്ങൾക്ക് കേവലം വിപണി താൽപ്പര്യങ്ങൾ മാത്രമേയുള്ളൂ എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് മുകളിൽ ചൂണ്ടിക്കാട്ടിയിരിക്കുന്ന നയവാചകങ്ങൾ. ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറുമ്പോൾ സംസ്ഥാനത്ത് കേവലം 29 ബാറുകൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് അവയുടെ എണ്ണം ആയിരത്തോട് അടുക്കുന്നു.
 
മദ്യനയം എന്നത് ജലരേഖയായി മാറുന്നത് ദൈനംദിന വാർത്തകളിലൂടെ മലയാളി കണ്ടുകൊണ്ടിരിക്കുന്നു. വിശപ്പിന് അരിവാങ്ങാൻ റേഷൻകടയിൽ പോയി വിരൽ പതിക്കണം. അതേസമയം മദ്യം വീട്ടുപടിക്കൽ എത്തിച്ച് തരും. ജോലികഴിഞ്ഞ് മദ്യപിച്ചെത്തുന്ന ഗൃഹനാഥനെ പേടിച്ച് കഴിഞ്ഞിരുന്ന വീടുകളിൽ ഇനി മുതൽ മദ്യപർക്ക് രാവിലെ മുതൽ കുടിച്ച് കുടുംബം തകർക്കാം. ആരോഗ്യത്തിന് ഹാനീകരമായ ഒരു വസ്തുവിനെ ഇത്രയും ലളിതവൽക്കരിച്ച് വീടുകളിലേക്ക് ആനയിക്കാൻ സർക്കാർ കൂട്ടുനിൽക്കുന്നത് ഒട്ടും ഭൂഷണമല്ല. സർക്കാരിന്റെ മദ്യനയം വികലമാണെന്ന് പ്രധാനഘടക കക്ഷിയായ സി.പി.ഐ തന്നെ കുറ്റപ്പെടുത്തിക്കഴിഞ്ഞു. ഈ നയം കുടുംബാന്തരീക്ഷത്തെ അപകടത്തിലാക്കും. തിരുത്തണം...വീട്ടകങ്ങളിൽ ഭയന്നുകഴിയേണ്ടിവരുന്ന കുഞ്ഞുങ്ങളെയും,വീട്ടമ്മമാരെയും ഓർത്ത് തിരുത്തണം...

What's Your Reaction?

like

dislike

love

funny

angry

sad

wow