ഡല്‍ഹി: ഡല്‍ഹി കലാപത്തിലെ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല. പ്രതികൾക്കെതിരേ ശക്തമായ തെളിവുകൾ ഉണ്ടെന്ന നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ജാമ്യഹർജി തള്ളിയത്.
ഇരുവര്‍ക്കും എതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ.വി.അഞ്ജരിയയുമുൾപ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
അതേസമയം മറ്റ് അഞ്ച് പ്രതികള്‍ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഗുള്‍ഫിഷ ഫാത്തിമ, ഷിഫ ഉര്‍ റഹ്മാൻ, മീര ഹൈദര്‍, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും എതിരായ കുറ്റം വ്യത്യസ്തമാണന്നും കോടതി പറഞ്ഞു.
ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരേയാണ് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത്. അഞ്ച് വർഷത്തിലേറെയായി പ്രതികള്‍ കസ്റ്റഡിയിലാണ്.2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ കലാപത്തിനായി ഗൂഢാലോചന നടത്തിയെന്നാണ് കേസ്.