തിരുവല്ലയിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; കുഞ്ഞ് സുരക്ഷിതമെന്ന് ആശുപത്രി അധികൃതർ
ഇന്ന് പുലർച്ചെ നാലുമണിയോടെ കട ഉടമ ജയരാജൻ കട തുറക്കാനായി എത്തിയപ്പോഴാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടത്
പത്തനംതിട്ട: ജില്ലയിലെ തിരുവല്ല കുറ്റൂരിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപമുള്ള തട്ടുകടയിലാണ് പുലർച്ചെ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. തട്ടുകട ഉടമയും ഭാര്യയും ചേർന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഇന്ന് പുലർച്ചെ നാലുമണിയോടെ കട ഉടമ ജയരാജൻ കട തുറക്കാനായി എത്തിയപ്പോഴാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. ലൈറ്റിട്ടു നോക്കിയപ്പോൾ കടയുടെ വാതിൽക്കൽ കുഞ്ഞിനെ കിടത്തിയിരിക്കുന്നത് കണ്ടു.
തണുത്തു വിറയ്ക്കുകയായിരുന്ന കുഞ്ഞിനെ ജയരാജന്റെ ഭാര്യ ഇന്ദു ഉടൻ തന്നെ തുണി കൊണ്ട് പുതപ്പിച്ചു. തുടർന്ന് തിരുവല്ല പോലീസിൽ വിവരമറിയിച്ചു. പോലീസ് ആംബുലൻസിൽ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം, ജനുവരി 17-ന് പൂണെ-എറണാകുളം എക്സ്പ്രസ് ട്രെയിനിൽ രണ്ടു വയസ്സുകാരനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താൻ കേരളത്തിലുടനീളം അന്വേഷണം നടക്കുന്നു. തൃശൂരിനും ആലുവയ്ക്കും ഇടയിൽ വെച്ചാകാം മാതാപിതാക്കൾ ട്രെയിനിൽ നിന്ന് ഇറങ്ങിപ്പോയതെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞ് ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള സംരക്ഷണ കേന്ദ്രത്തിലാണ്. കുട്ടി ഏത് സംസ്ഥാനക്കാരനാണെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. എറണാകുളം റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണ്.
What's Your Reaction?