ഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും മാതാവും രാജ്യസഭാ എംപിയുമായ സോണിയാ ഗാന്ധിക്കുമെതിരെ പുതിയ കേസ്. നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി.
സോണിയ ഗാന്ധി കേസിൽ ഒന്നാം പ്രതിയും രാഹുൽ രണ്ടാം പ്രതിയുമാണ്. ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ആണ് പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നിര്‍ദേശപ്രകാരം ഒക്ടോബര്‍ മൂന്നിനാണ് കേസെടുത്തത്.
എഫ്ഐആറിൽ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരെ കൂടാതെ സാം പിത്രോദയും മറ്റ് മൂന്ന് വ്യക്തികളും പ്രതികളാണ്. നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് കൈവശപ്പെടുത്താൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് ഇരുവർക്കുമെതിരേയുള്ള ആരോപണം.
രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരായ ആക്രമണമെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നതിനിടെയാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വീണ്ടുമൊരു എഫ്‌ഐആര്‍ രജസിറ്റര്‍ ചെയ്തിരിക്കുന്നത്. നാഷണൽ ഹെറാൾഡ് കേസിൽ വിധി പറയുന്നത് ഡൽഹി കോടതി ഡിസംബർ 16ലേക്ക് മാറ്റിവെച്ചതിന് പിന്നാലെയാണ് പുതിയ എഫ്ഐആർ വിവരങ്ങൾ പുറത്തുവന്നത്.