ടെൽ അവീവ്: ഇറാൻ തലസ്‌ഥാനമായ ടെഹ്റാനിൽ നടത്തിയ കനത്ത ആക്രമണം ഇറാൻ്റെ ആണവപ്ലാൻ്റുകളെ ലക്ഷ്യമിട്ടാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. ഇറാൻ്റെ തലസ്ഥാനമായ തെഹ്‌റാനിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ഇസ്രായേലിന്റെ നിലനിൽപ്പ് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടിയാണിതെന്ന് നെതന്യാഹു പറഞ്ഞു.
‘ഓപ്പറേഷൻ റൈസിങ് ലയൺ’ ആണ് ഇറാനെതിരെ നടക്കുന്നതെന്നും ഇസ്രയേൽ മാധ്യമങ്ങൾ പറയുന്നു. ഇറാൻ്റെ ആണവ പ്ലാൻ്റുകൾ ഉൾപ്പെടെ ഡസൻ കണക്കിന് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് ഐഡിഎഫ് അവകാശപ്പെടുന്നത്.
ഇസ്രായേലിന്റെ ചരിത്രത്തിലെ നിർണായക നിമിഷമാണിതെന്നും നെതന്യാഹു പറഞ്ഞു. അതേസമയം തിരിച്ചടി മുൻകൂട്ടി കണ്ട് ഇസ്രയേലില്‍ നിലവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് ജെറുസലേമില്‍ സൈറണുകള്‍ മുഴങ്ങി.