കാഠ്മണ്ഡു: 26 സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്ക് നേപ്പാളിൽ നിരോധനം ഏർപ്പെടുത്തി. ഫേസ്ബുക്ക്, എക്‌സ്, യൂട്യൂബ് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ് നിരോധിച്ചത്. നേപ്പാളിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
ഫേസ്ബുക്ക്, ഫേസ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, വാട്ട്‌സ്ആപ്പ്, എക്സ്, ലിങ്ക്ഡ്ഇന്‍, സ്‌നാപ്ചാറ്റ്, റെഡ്ഡിറ്റ്, ഡിസ്‌കോര്‍ഡ്, പിന്‍റെറസ്റ്റ്, സിഗ്നല്‍, ത്രെഡ്‌സ്, വീചാറ്റ്, ക്വോറ, ടംബ്ലര്‍, ക്ലബ്‌ഹൗസ്, മാസ്റ്റോഡണ്‍, റംബിള്‍, വികെ, ലൈന, ഐഎംഒ, സാലോ, സോള്‍, ഹംറോ പാട്രോ എന്നിവ നിരോധിച്ചവയിൽ ഉള്‍പ്പെടുന്നു.
സുപ്രീംകോടതി നിർദേശത്തിനുസൃതമായി വ്യാഴാഴ്ച നടന്ന കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി പൃഥ്വി സുബ്ബ ഗുരുങ്ങ്, നേപ്പാൾ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി, ടെലികോം ഓപ്പറേറ്റർമാർ, ഇന്‍റർനെറ്റ് സേവന ദാതാക്കൾ തുടങ്ങിയവരുടെ യോഗത്തിലാണ് തീരുമാനം.
ഓഗസ്റ്റ് 28 മുതല്‍ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഏഴു ദിവസത്തെ സമയം നല്‍കിയിരുന്നു നേപ്പാൾ സർക്കാർ. ബുധനാഴ്ച രാത്രി ഇതിനുള്ള അവസരം അവസാനിച്ചതോടെയാണ് നടപടി. രജിസ്റ്റർ ചെയ്യാത്ത എല്ലാ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളും രജിസ്റ്റർ ചെയ്യുന്നതുവരെ പ്രവർത്തനരഹിതമായിരിക്കും.