ഡൽഹി: രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയര്‍ത്തി. അയോധ്യ ക്ഷേത്രത്തിലെ ശിഖിരത്തിലെ 191 അടി ഉയരത്തിലാണ് പതാക സ്ഥാപിച്ചത്.
ഈ നിമിഷം അപൂർവവും അതുല്യവും എന്ന് പ്രധാനമന്ത്രി പറഞ്ഞു. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായെന്നും അയോധ്യക്ക് ഇത് ചരിത്ര ദിവസമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം പൂജകളില്‍ പങ്കെടുത്താണ് പ്രധാനമന്ത്രി രാമക്ഷേത്രത്തിലെ പതാക ഉയര്‍ത്തൽ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.
രാമന്‍റെ ആദർശങ്ങളുടെ സൂചകമായി കോവിദാര വൃക്ഷവും ഓം എന്ന അക്ഷരവും എഴുതിയ കാവി നിറത്തിൽ ത്രികോണാകൃതിയിലുള്ള പതാകയാണ് ക്ഷേത്രത്തിൽ ഉയര്‍ത്തിയത്. രാമന്‍റെയും സീതയുടെയും വിവാഹ പഞ്ചമിയോടനുബന്ധിച്ചുള്ള അഭിജിത് മുഹൂർത്തത്തിലാണ് ചടങ്ങ് നടക്കുന്നത്.
ബുധനാഴ്ച മുതൽ ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകും. ദേശീയ ഐക്യത്തിന്‍റെ പുതിയ അധ്യായത്തിന്റെ തുടക്കം എന്നാണ് ഇതിനെ അധികൃതർ വിശേഷിപ്പിക്കുന്നത്. പ്രധാന ക്ഷേത്രത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് പതാക ഉയര്‍ത്തൽ ചടങ്ങ് നടന്നത്.