കണ്ണൂരിൽ ഒരേ കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ; ദുരൂഹത കനക്കുന്നു, എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ്
കണ്ണൂർ: വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ ഒരേ കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിച്ചതോടെ വിശദമായ അന്വേഷണത്തിന് പൊലീസ്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തീരുമാനിച്ചു. ക്രൈംബ്രാഞ്ച്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിമാർ സ്ഥലത്തെത്തി പരിശോധന നടത്തി.
കല്ലറ തുറന്ന് പരിശോധന നടത്തുന്നതിനായി ആർഡിഒയുടെ അനുമതി തേടും. എസ്പിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.
കാണാതായ നാദാപുരം വിലങ്ങാട് സ്വദേശിയുടെ ബന്ധുക്കൾ രംഗത്തെത്തിയതോടെയാണ് കേസ് കൂടുതൽ സങ്കീർണമായത്. ഇതിനിടെ കല്ലറയിൽ അടക്കം ചെയ്ത ആളുടെ ബന്ധുക്കളും രംഗത്തെത്തി. മൃതദേഹം ക്രിസ്ത്യൻ ആചാരപ്രകാരമാണ് സംസ്കരിച്ചതെന്ന് അവർ വ്യക്തമാക്കി.
2015-ൽ 38-ാം നമ്പർ കല്ലറയിൽ സംസ്കരിച്ച ജെയിംസ് കുമ്പുക്കലിന്റെ മൃതദേഹം പെട്ടിയിലാണ് അടക്കിയതെന്ന് ബന്ധുക്കൾ പള്ളി വികാരിയെ അറിയിച്ചു. ശനിയാഴ്ച ജെയിംസിന്റെ ഭാര്യയെ സെമിത്തേരിയിലെത്തിച്ച് പൊലീസ് കല്ലറ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ജെയിംസിന്റെ സഹോദരങ്ങൾ രംഗത്തെത്തി പൊലീസിന്റെ പ്രാഥമിക കണ്ടെത്തലുകൾ തള്ളുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷം പായയിൽ കെട്ടി അടക്കിയതാകാമെന്ന നിഗമനമാണ് ബന്ധുക്കൾ നിഷേധിച്ചത്. ആറടിയിലധികം ഉയരമുള്ള ആളായിരുന്നു ജെയിംസെന്നും പായയിൽ കാണുന്ന മൃതദേഹത്തിന് അത്രയും നീളം തോന്നുന്നില്ലെന്നും അവർ പറഞ്ഞു.
What's Your Reaction?



