കേസ് കെട്ടിച്ചമച്ചത്; ഒരുകൂട്ടം വ്ലോഗര്‍മാര്‍ ദേഷ്യം തീര്‍ക്കുകയാണ്, മുകേഷ്.എം.നായര്‍
പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുകേഷിനെതിരെ കേസെടുത്തത്

തിരുവനന്തപുരം:മോഡലിങ്ങിന്റെ മറവില്‍ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി വ്‌ളോഗർ മുകേഷ്.എം.നായര്‍ രംഗത്ത്. കേസ് കെട്ടിച്ചമച്ചതാണെന്നും ഒരുകൂട്ടം വ്‌ളോഗർമാര്‍ ചേര്‍ന്ന് തന്നോട് ദേഷ്യം തീര്‍ക്കുകയാണെന്നുമാണ് മുകേഷ് ഇതേക്കുറിച്ചു പ്രതികരിച്ചത്.
പരാതിക്കാരിയുടെ ഓഡിയോ സന്ദേശങ്ങളും മുകേഷ് പങ്കുവച്ചിട്ടുണ്ട്. സത്യം ഉടൻ പുറത്തു വരുമെന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ മൊഴിയുടേയും രക്ഷിതാക്കൾ പോലീസിൽ നൽകിയ പരാതിയുടേയും അടിസ്ഥാനത്തിലാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചെന്നും ചിത്രീകരണസമയത്ത് അനുമതിയില്ലാതെ ദേഹത്ത് സ്പര്‍ശിച്ചെന്നും പരാതിയില്‍ പറയുന്നു. പെൺകുട്ടിയെ ചിത്രീകരണത്തിനായി എത്തിച്ച കോഡിനേറ്റർക്കെതിരേയും കേസെടുത്തിട്ടുണ്ട്. കോവളത്തെ റിസോര്‍ട്ടിലായിരുന്നു ചിത്രീകരണം നടന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുകേഷ് .എം.നായരുടെ പോസ്റ്റ്
നിങ്ങളെപ്പോലെ ഞാനും വാര്‍ത്ത കണ്ട് ഞെട്ടിയിരിക്കുകയാണ്. ഇതൊരു കെട്ടിച്ചമച്ച കേസാണ്. അത് തെളിയിക്കാനുള്ള എല്ലാ തെളിവുകളും എന്‍റെ കയ്യിലുണ്ട്. ഞാന്‍ അത് എന്‍റെ വക്കീലായ അഫ്സല്‍ ഖാന്‍ വഴി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. എന്നോട് ദേഷ്യമുള്ള ഒരുകൂട്ടം വ്‌ളോ ചേര്‍ന്ന് ഉണ്ടാക്കിയ ആരോപണമാണ്. കാരണം 1000ത്തിലധികം ഉദ്ഘാടനങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. വേള്‍ഡ് റെക്കോഡ് ഉള്ള ആളാണ്. 2000ത്തിലധികം ബ്രാന്‍ഡ് കൊളാബ്റേഷന്‍സ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കൊന്നും ഒരു വര്‍ക്കും കിട്ടുന്നില്ല. അത് എന്‍റെ കുറ്റമല്ല. അവിചാരിതമായി ഇന്‍ഫ്ളൂവന്‍സറായ ആളാണ് ഞാന്‍. കുറേ നാളായി എനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ ക്യാംപയിന്‍സ് നടക്കുന്നുണ്ട്. പക്ഷേ ഞാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആദ്യമായിട്ടാണ് ഒരു പെണ്ണ്കേസ്. ഒരാളെ ഒരു പെണ്ണുകേസില്‍ കുടുക്കിയാല്‍ ആളുകള്‍ പ്രമോഷനും ഉദ്ഘാടനത്തിനും വിളിക്കാന്‍ മടിക്കും. ഈ വ്ളോഗര്‍ ആ പെണ്‍കുട്ടിയെ വെച്ച് കളിക്കുന്നതാണിത്. അതിന്‍റെ തെളിവുകളുണ്ട്. കോടതിയില്‍ കേസ് നടക്കുന്നത് കൊണ്ട് എനിക്ക് കൂടുതലൊന്നും പറയുന്നില്ല. കൂടുതല്‍ എന്തെങ്കിലും അറിയണമെങ്കില്‍ എന്‍റെ വക്കീലിനോട് ചോദിക്കാം.
What's Your Reaction?






