പഹൽഗാമിലെ നടുക്കുന്ന  ഓർമ്മകളിൽ ആരതി

ആക്രമണത്തിന്റെ നടുക്കുന്ന ഓർമകളാണ് ആരതിക്ക് പറയാനുള്ളത്

Apr 24, 2025 - 19:35
Apr 24, 2025 - 19:35
 0  15
പഹൽഗാമിലെ നടുക്കുന്ന  ഓർമ്മകളിൽ ആരതി

കൊച്ചി: പഹൽഗാമിൽ എത്തിയ ഭീകരർ കലിമ ചൊല്ലാൻ പറഞ്ഞിരുന്നെന്നും എന്താണെന്ന് ചോദിക്കുന്നതെന്ന് മനസിലായിരുന്നില്ലെന്നും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി സ്വദേശി രാമചന്ദ്രന്റെ മകൾ ആരതി. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരതി. 

ആക്രമണത്തിന്റെ നടുക്കുന്ന ഓർമകളാണ് ആരതിക്ക് പറയാനുള്ളത്. ആരതിയുടെ വാക്കുകൾ: ''ആക്രമണം നടക്കുന്നതിന്റെ തലേദിവസം വൈകുന്നേരമാണ് അവിടെ എത്തിയത്. പഹൽഗാമിൽ കുറെ റൈഡുകളും മറ്റുമാണ് ഉണ്ടായിരുന്നത്. എല്ലാവരും അവരവരുടെ കാര്യങ്ങളിലായിരുന്നു. പെട്ടെന്ന് ഒരു ശബ്ദം ആയിരുന്നു. രണ്ടാമത് ഒന്നു കൂടി കേട്ടു. ദൂരെ ആകാശത്തേയ്ക്ക് ഒരാൾ വെടിവെക്കുന്നത് കണ്ടു. അപ്പോൾ മനസിലായി ഭീകരാക്രമണം ആണെന്ന്. അമ്മ അപ്പോൾ കൂടെ ഉണ്ടായിരുന്നില്ല. ഞാനും അച്ഛനുമാണുണ്ടായിരുന്നത്. ഞങ്ങളെ നിലത്തേയ്ക്ക് കിടത്തി. അവിടുന്ന് ഓടി രക്ഷപ്പെട്ട് പുറത്തേയ്ക്ക് എത്തി.

ചുറ്റും കാടാണ്. പലരും പല ഭാഗത്തേയ്ക്കാണ് ഓടുന്നത്. അപ്പോൾ ഒരു ഭീകരൻ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. എല്ലാവരോടും കിടക്കാൻ പറഞ്ഞു. ഓരോരുത്തരോടും എന്താണ് ചോദിക്കുന്നതെന്ന് കേൾക്കാനൊന്നും പറ്റുന്നില്ല. അവർ അച്ഛന്റെയും എന്റെയും അടുത്തേയ്ക്ക് വന്നു. കലിമ എന്ന വാക്കാണ് ചോദിച്ചത്. മനസിലായില്ലെന്ന് ഹിന്ദിയിൽ തന്നെ മറുപടി പറഞ്ഞു. ഇതെല്ലാം ഒരു അഞ്ച് സെക്കന്റ് സമയത്തേയ്ക്ക് കഴിഞ്ഞു. അപ്പോൾ ഇരട്ടക്കുട്ടികളായ ആൺകുട്ടികൾ എനിക്കൊപ്പം ഉണ്ടായിരുന്നു.  അച്ഛനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു ഞാൻ അപ്പോൾ.

അവർ അമ്മാ ലെറ്റ്സ് മൂവ് എന്ന് പറഞ്ഞപ്പോഴാണ് ഞാൻ ഉണർന്നത്. അച്ഛൻ മരിച്ചുവെന്ന് മനസിലായി. ജീവൻ രക്ഷിക്കാനൊന്നും കഴിയില്ലെന്നും മനസിലായി. ഞാൻ മക്കളേയും കൂട്ടി ഏതൊക്കെയോ വഴികളിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ സിഗ്നൽ കിട്ടിത്തുടങ്ങി. അപ്പോൾ ഞാൻ എന്റെ ഡ്രൈവറെ വിളിച്ചു. ഡ്രൈവർ കശ്മീർ സ്വദേശിയാണ്. ഏഴ്  മിനിറ്റിനുള്ളിൽ സൈന്യം എത്തി. അച്ഛനെ കെട്ടിപ്പിടിച്ചു കിടന്നപ്പോൾ എന്റെ തലയിലും തോക്ക് ചൂണ്ടി. എന്റെ മക്കൾ കരഞ്ഞപ്പോൾ എന്നെ വിട്ടിട്ട് പോയതാവാം. ഞങ്ങൾ എത്തി പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു ആക്രമണം. പിന്നീട് രാത്രി സൈന്യം എത്തിയപ്പോഴാണ് അച്ഛനെ കാണാൻ കഴിഞ്ഞത്. അച്ഛൻ മരിച്ചുവെന്ന് ഞാൻ തന്നെ സൈന്യത്തോട് പറയുകയായിരുന്നു. 

കശ്മീരി ഡ്രൈവർമാരായ മുസാഫിറും സമീറും എന്റെ സഹോദരൻമാരെപ്പോലെയാണ് കൊണ്ടു നടന്നത്. രാത്രി മൂന്ന് മണി വരെ മോർച്ചറിക്ക് മുന്നിലായിരുന്നു. അവിടെ പോകുന്നതിനും വരുന്നതിനുമൊക്കെ സഹായിച്ചത് അവരാണെന്ന് ആരതി പറയുന്നു. കശ്മീരിൽ എനിക്ക് രണ്ട് സഹോദരൻമാരെ കിട്ടിയെന്നാണ് ഞാൻ അവരോട് എയർപോർട്ടിൽ വച്ചും പറഞ്ഞത്. എന്നെ ആ സമയത്ത് കുറെ മാധ്യമങ്ങള്‍ വിളിച്ചിരുന്നു. അതൊന്നും ഞാൻ എടുത്തിരുന്നില്ല. അമ്മയോട് ആ സമയത്തൊന്നും അച്ഛൻ മരിച്ച വിവരം പറഞ്ഞിരുന്നില്ല. ശ്രീനഗർ എയർപോർട്ടിലെ ടി വി കണക്ഷൻ റിമൂവ് ചെയ്യാൻ പറഞ്ഞു. അവിടെ വരുന്ന എല്ലാവരും തന്നെ ആ അവസ്ഥയിലുള്ളവരാണല്ലോ, കൃത്യമായി ഒന്നും ഓർമിച്ചെടുത്ത് പറയാൻ കഴിയാത്ത അവസ്ഥയിലാണ് താനെന്നും ഇപ്പോഴും ആ ട്രോമയിലാണുള്ളതെന്നും ആരതി പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow