ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുകേഷ് അംബാനി; മൾട്ടി സ്പെഷാലിറ്റി ആശുപത്രിക്കായി 15 കോടി രൂപയുടെ ചെക്ക് കൈമാറി
ശ്രീകൃഷ്ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ അദ്ദേഹം, റോഡ് മാർഗം തെക്കേ നടയിലെ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി
ഗുരുവായൂർ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി കാണിക്കയർപ്പിച്ചു. ഇതിന് പുറമെ, ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി ആദ്യ ഗഡുവായി പതിനഞ്ച് കോടി രൂപയുടെ ചെക്ക് അദ്ദേഹം ദേവസ്വത്തിന് കൈമാറി. ശ്രീകൃഷ്ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ അദ്ദേഹം, റോഡ് മാർഗം തെക്കേ നടയിലെ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി.
ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ ചേർന്നാണ് മുകേഷ് അംബാനിയെ സ്വീകരിച്ചത്. ദേവസ്വം ചെയർമാൻ അദ്ദേഹത്തെ പൊന്നാടയണിയിച്ചു.
പൊതു അവധി ദിനത്തിൽ സ്പെഷ്യൽ ദർശന നിയന്ത്രണം ഉണ്ടായിരുന്നതിനാൽ, 25 പേർക്കായി ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയാണ് മുകേഷ് അംബാനി ക്ഷേത്രത്തിൽ പ്രവേശിച്ചത്. നാലമ്പലത്തിലെത്തി ശ്രീ ഗുരുവായൂരപ്പനെ കണ്ട് തൊഴുത് പ്രാർഥിച്ചു. സോപാനപടിയിൽ കാണിക്കയർപ്പിച്ച ശേഷം മേൽശാന്തിയിൽനിന്ന് പ്രസാദവും ഏറ്റുവാങ്ങി. തുടർന്ന് ഉപദേവൻമാരെയും തൊഴുത് പ്രാർഥന നടത്തി.
ദേവസ്വത്തിൻ്റെ ഉപഹാരം: കൊടിമര ചുവട്ടിൽ എത്തിയ അദ്ദേഹത്തിന് കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ശ്രീഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ നൽകി. കൂടാതെ, ദേവസ്വത്തിൻ്റെ ഉപഹാരമായി ഒരു ചുവർചിത്രവും സമ്മാനിച്ചു.
What's Your Reaction?