കൊച്ചി: 'സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്' നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയ്ക്കെതിരെ കൂടുതൽ കണ്ടെത്തലുകള്‍. നിക്ഷപതട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്കെതിരായ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് ഇ ഡി.
കേസിലെ പ്രധാന പ്രതിയായ സ്വാതിഖ് റഹീമിന്‍റെ കമ്പനികളിൽ നിന്ന് നടൻ ജയസൂര‍്യയുടെയും ഭാര‍്യയുടെയും അക്കൗണ്ടിലേക്ക് പണം എത്തിയെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. നടൻ ജയസൂര്യയ്ക്ക് ഒരു കോടിയോളം രൂപ കിട്ടി. ജയസൂര്യയുടേയും ഭാര്യയുടേയും അക്കൗണ്ടിലാണ് പണം എത്തിയത്.
എന്നാൽ ഇത് ബ്രാൻഡ് അംബാസിഡർക്കുള്ള പ്രതിഫലമാണെന്ന് ജയസൂര‍്യ മൊഴി നൽകിയതായാണ് സൂചന. അതേസമയം, ജയസൂര്യയുടെ ബാങ്ക് അക്കൗണ്ടുകളിൽ കൂടുതൽ പരിശോധന നടത്താനാണ് ഇഡി നീക്കം. സാത്വികിന്‍റെ സിനിമാ ബന്ധങ്ങളിലും ഇഡി കൂടുതൽ പരിശോധന നടത്തും. ഇദ്ദേഹത്തിന് സിനിമ മേഖലയിലെ കൂടുതല്‍ പേരുമായി ബന്ധമുണ്ടെന്നും വിവരമുണ്ട്.
നടനോട് അടുത്തയാഴ്ച വീണ്ടും ഹാജരാകാനാണ് നിര്‍ദേശം. സേവ് ബോക്സ് എന്ന പേരിൽ വിവിധ ഇടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങാമെന്ന പേരിൽ പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് കേസ്.