ഡൽഹി: പാക് ഭീകരർ നടത്തിയ ഭീകരാക്രമണത്തിന് അതിശക്തമായ തിരിച്ചടി നൽകിയ സൈനിക നീക്കത്തിന് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് തിരഞ്ഞെടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് റിപ്പോർട്ട്. വൈകാരികമായ കാരണം കൊണ്ടാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ടത്.
ഭീകരവാദികൾ നമ്മുടെ സ്ത്രീകളെ വിധവകളാക്കിയെന്നും അതിനുള്ള പ്രതികാരമാണിതെന്ന് നിർദേശിച്ചുകൊണ്ടാണ് മോദി ഈ പേര് നിർദേശിച്ചത്. പുരുഷൻമാരെയാണ് ഭീകരർ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയത്. ഇതിലൂടെ നിരവധി സ്ത്രീകൾക്കാണ് അവരുടെ ഭർത്താക്കൻമാരെ നഷ്ടമായത്.
ഏപ്രിൽ 22ന് പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ വിനോദസഞ്ചാരികളുൾപ്പെടെ 26 നിരപരാധികളെയാണ് തീവ്രവാദികൾ വെടിവച്ചുകൊന്നത്. കര, വ്യോമസേനകൾ സംയുക്തമായിട്ടായിരുന്നു ആക്രമണം നടത്തിയത്. ഇന്ത്യ തിരിച്ചടി നൽകിയതിന് പിന്നാലെ 'നീതി നടപ്പാക്കി, ജയ്ഹിന്ദ്' എന്നാണ് സൈന്യം എക്‌സിൽ കുറിച്ചത്. മാത്രമല്ല 'തിരിച്ചടിക്കാൻ തയ്യാർ, ജയിക്കാൻ പരിശീലിച്ചവർ' എന്ന തലക്കെട്ടിൽ മറ്റൊരു വീഡിയോയും സൈന്യം പങ്ക് വെച്ചിരുന്നു.
ഒരേസമയം, ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യം വെച്ചത്. ഭീകര സംഘടനകളായ ജെയ്ഷെ ഇ മൊഹമ്മദ്, ലഷ്കർ ഇ തൊയ്ബ എന്നിവരുടെ കേന്ദ്രങ്ങളെയാണ് ഇന്ത്യ ലക്ഷ്യമിട്ടത്. പുലര്‍ച്ചെ 1,44ന് ആണ് റഫാല്‍ വിമാനങ്ങളും, സ്‌കാല്‍പ് മിസൈലുകളും ഹമ്മര്‍ ബോംബുകളും ഉപയോഗിച്ചുള്ള തിരിച്ചടി നല്‍കിയത്. ആക്രമണത്തില്‍ 17 ഭീകരര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റു.