മണിയൻപിള്ള രാജുവിന് വാഹനാപകടക്കേസിൽ ക്ലീൻ ചിറ്റ്; മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരണം
ഫെബ്രുവരി അഞ്ചിന് വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിന് സമീപം മണിയൻപിള്ള രാജു സഞ്ചരിച്ച കാർ ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു
തിരുവനന്തപുരം: വഴുതക്കാട് നടന്ന വാഹനാപകടക്കേസിൽ നടൻ മണിയൻപിള്ള രാജുവിന് പോലീസിന്റെ ക്ലീൻ ചിറ്റ്. അപകടസമയത്ത് നടൻ മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
ഫെബ്രുവരി അഞ്ചിന് വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിന് സമീപം മണിയൻപിള്ള രാജു സഞ്ചരിച്ച കാർ ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. രാത്രിയിൽ ക്ലബ്ബിൽ നിന്നും കാർ റോഡിലേക്കിറങ്ങുന്നതിനിടെയാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ പോയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
താൻ മദ്യപിച്ചിട്ടില്ലെന്ന് താരം തുടക്കം മുതൽ വ്യക്തമാക്കിയിരുന്നു. രണ്ട് മാസത്തിന് ശേഷം വന്ന രക്തസാമ്പിൾ പരിശോധനാ ഫലത്തിൽ ഇത് ശരിയാണെന്ന് തെളിഞ്ഞു. അപകടസമയത്ത് കാർ അമിതവേഗതയിലായിരുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതും താരത്തിന് ആശ്വാസമായി.
സത്യം തെളിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് മണിയൻപിള്ള രാജു പ്രതികരിച്ചു. അപകടം നടന്നയുടനെ വാഹനം നിർത്താതെ പോയത് തെറ്റാണെന്ന് അദ്ദേഹം സമ്മതിച്ചു. ആ സമയത്തുണ്ടായ പേടി കാരണമാണ് വാഹനം നിർത്താൻ കഴിയാഞ്ഞതെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തിന് പിറ്റേന്ന് തന്നെ അദ്ദേഹം സ്റ്റേഷനിൽ ഹാജരായി അറസ്റ്റ് വരിച്ചിരുന്നു.
What's Your Reaction?