ബിഹാറിൽ ക്ഷേത്രദർശനത്തിനിടെ വൻ ദുരന്തം; നളന്ദയിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് സ്ത്രീകൾ മരിച്ചു
ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ചയായതിനാൽ ക്ഷേത്രത്തിൽ ദർശനത്തിനായി വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്
നളന്ദ∙ ബിഹാറിലെ നളന്ദയിൽ ക്ഷേത്രദർശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ട് തീർത്ഥാടകർ മരിച്ചു. മരിച്ചവരെല്ലാം സ്ത്രീകളാണ്. പത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മഘ്രയിലെ ഷീട്‌ല മാതാ ക്ഷേത്രത്തിൽ ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെയാണ് ദാരുണമായ സംഭവം നടന്നത്.
ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ചയായതിനാൽ ക്ഷേത്രത്തിൽ ദർശനത്തിനായി വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രണാതീതമായതോടെ ആളുകൾ പരസ്പരം തള്ളുകയും നിരവധി പേർ നിലത്തുവീഴുകയുമായിരുന്നു. മഘ്രയിലെ പ്രസിദ്ധമായ ഷീട്‌ല മാതാ ക്ഷേത്രത്തിലാണ് അപകടം നടന്നത്.
എട്ട് സ്ത്രീകൾ മരിച്ചതായി സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാൻ സാധ്യതയുണ്ട്. വിശേഷ ദിവസമായതിനാൽ പുലർച്ചെ മുതൽ തന്നെ ആയിരക്കണക്കിന് ആളുകൾ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയിരുന്നു. തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതിരുന്നതാണ് ദുരന്തത്തിന് കാരണമായതെന്ന് ആരോപണമുണ്ട്.
പട്നയിൽ നിന്നെത്തിയ തീർത്ഥാടകയായ മമതാ ദേവി പറയുന്നതനുസരിച്ച്, പെട്ടെന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകൾ പരിഭ്രാന്തരായി ഓടുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടായില്ല. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
What's Your Reaction?