കണ്ണൂർ: കണ്ണൂർ തയ്യിൽ ഒന്നരവയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ കുറ്റക്കാരിയാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും ശേഷം കൊലപാതകക്കുറ്റം ഭർത്താവ് പ്രണവിന്റെ തലയിൽ കെട്ടി വെക്കാനായിരുന്നു പദ്ധതി എന്നായിരുന്നു കണ്ടെത്തൽ.
കാമുകന്റെ കൂടെ താമസിക്കാൻ ശരണ്യ മകൻ വിയാനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തി എന്നാണ് കേസ്. 2020 ഫെബ്രുവരി 17നാണ് നാടിനെ നടുക്കിയ ക്രൂരത നടന്നത്. കേസിലെ ഗൂഢാലോചന തെളിയിക്കാൻ കഴിയാതിരുന്ന പ്രോസിക്യൂഷനെയും അന്വേഷണ ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമർശിച്ച കോടതി, രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായ നിധിനെ വെറുതെ വിട്ടിരുന്നു.