തൃശ്ശൂർ: മേയർ സ്ഥാനാർത്ഥിയായി ഡോ. നിജി ജസ്റ്റിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് ലാലി ജെയിംസ്. മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിനായുള്ള വിപ്പ് ലാലി ജെയിംസ് കൈപ്പറ്റിയില്ല.
പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്നാണ് ലാലി ആരോപിക്കുന്നത്. കെ സി വേണുഗോപാലിൻ്റെ ഗ്രൂപ്പിൽപ്പെട്ട തൃശ്ശൂർ ജില്ലയിലെ നേതാക്കൾക്കാണ് പണം നൽകിയതെന്നാണ് അഭ്യൂഹമെന്നും ലാലി ജെയിംസ് പറഞ്ഞു.
നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴയുകയായിരുന്നെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. മേയർ ആകുന്നതിന് തനിക്ക് തടസ്സമായത് പണം ഇല്ലായ്മ ആണെന്നും ലാലി ജെയിംസ് ആരോപിച്ചു.
താനൊരു വിധവയാണ്. രണ്ടുദിവസം മുമ്പാണ് തനിക്ക് അർഹതപ്പെട്ട മേയർ പദവി വിറ്റത്. പാർട്ടിയ്ക്ക് വേണ്ടി പതിറ്റാണ്ടുകളായി താൻ സമരമുഖത്ത് സജീവമാണ്. വൈറ്റ് കോളറായി കടന്ന് വന്നുവെന്നല്ലാതെ പാർട്ടിയുടെ ഏതെങ്കിലും സമരമുഖങ്ങളിൽ നിജി ജസ്റ്റിൻ ഉണ്ടായിരുന്നോ എന്നും ലാലി ജെയിംസ് ആരാഞ്ഞു.