ഡൽഹി: ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ആഭ്യന്തര സമിതി റിപ്പോർട്ട് പുറത്ത് വന്നു. സംഭവത്തിൽ ജസ്റ്റിസ് കുറ്റക്കാരനാണെന്നാണ് റിപ്പേർട്ടിൽ പറയുന്നത്. ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്നയ്ക്കാണ് ആഭ്യന്തര സമിതി റിപ്പോർട്ട് സമർപ്പിച്ചത്.
ആരോപണം ഉയർന്നതിന് പിന്നാലെ രൂപീകരിക്കപ്പെട്ട ആഭ്യന്തര സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് യശ്വന്ത് വർമ്മ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജി വയ്ക്കേണ്ടതായി വരുമെന്നാണ് പുറത്തുവരുന്ന വിവരം.
രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിക്കുകയും ജസ്റ്റിസിനെ ഇമ്പീച്ച് ചെയ്യാൻ നിർദ്ദേശം നൽകുകയും ചെയ്യും. ജസ്റ്റിസ് യശ്വന്ത് വർമ്മ കുറ്റക്കാരനാണെന്നും ജഡ്ജിയുടെ വീട്ടിൽ കണക്കിൽപ്പെടാത്ത പണമുണ്ടായിരുന്നു എന്നുമാണ് ആഭ്യന്തര സമിതി റിപ്പോർട്ട്. മാർച്ച് ആദ്യവാരത്തിലാണ് സമിതി അന്വേഷണം ആരംഭിച്ചത്.
പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധവാലിയ, കർണാടക ഹൈക്കോടതി ജസ്റ്റിസ് അനു ശിവരാമൻ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് റിപ്പോർട്ട് ചീഫ് ജസ്റ്റിസിന് സമർപ്പിച്ചത്. സംഭവ സമയത്ത് സ്ഥലത്തുണ്ടായ നിരവധി ഉദ്യോഗസ്ഥരുടെ മൊഴികൾ രേഖപ്പെടുത്തിയ ശേഷമാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്.