സ്വർണവിലയിൽ തുടർച്ചയായ ഇടിവ്; പവന്‍ വില 1,14,200 രൂപയ്ക്ക് മുകളിൽ തുടരുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തേക്കാൾ 22 കാരറ്റും 18 കാരറ്റും സ്വർണത്തിന്റെ വില കുറഞ്ഞതോടൊപ്പം വെള്ളി വിലയിലും കുറവ് വന്നിട്ടുണ്ട്.
എന്നാൽ വിലയിൽ ഇടിവുണ്ടായിട്ടും ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില ഇപ്പോഴും 1.14 ലക്ഷം രൂപയ്ക്ക് മുകളിലാണ്.
ഇന്ന് ഗ്രാമിന് 35 രൂപ കുറഞ്ഞതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില 14,275 രൂപയായി. ഇതോടെ ഒരു പവന്‍ സ്വർണത്തിന് 280 രൂപയുടെ കുറവാണ് ഉണ്ടായത്.
നിലവിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 1,14,200 രൂപയാണ്. അതേസമയം 18 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന്‍റെ വില 30 രൂപ കുറഞ്ഞ് 11,795 രൂപയായി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാറ്റമില്ലാതെ തുടരുകയായിരുന്ന വെള്ളിവിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തി.
ഗ്രാമിന് 5 രൂപ കുറഞ്ഞ് 275 രൂപയായാണ് വെള്ളി വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ സാമ്പത്തിക മാറ്റങ്ങളാണ് ആഭ്യന്തര സ്വർണവിലയെ പ്രധാനമായും സ്വാധീനിച്ചിരിക്കുന്നത്. അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശനയവുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ, ഡോളറിന്റെ ശക്തിവർധന, ട്രഷറി ബോണ്ട് വരുമാനത്തിലെ ഉയർച്ച എന്നിവ സ്വർണത്തിന്മേൽ സമ്മർദം സൃഷ്ടിക്കുന്നതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കുള്ള ഒഴുക്ക് കുറയുന്നതും വില ഇടിയാൻ കാരണമായിട്ടുണ്ട്.
ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും ഊർജവിലയിലെ ചാഞ്ചാട്ടങ്ങളും സ്വർണവിലയുടെ ദിശയെ സ്വാധീനിക്കുന്ന ഘടകങ്ങളായി തുടരുകയാണ്.
അതേസമയം, വിവാഹ ആവശ്യങ്ങൾക്കും ദീർഘകാല നിക്ഷേപത്തിനുമായി സ്വർണം വാങ്ങാൻ ആലോചിക്കുന്നവർക്ക് നിലവിലെ വിലക്കുറവ് ആശ്വാസകരമായ അവസരമാണെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ.
What's Your Reaction?



