ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. ഡൽഹിയിൽ തിങ്കളാഴ്ച പുലർച്ചെ മുതൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ സാധ്യത പരിഗണിച്ച് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. മണ്ണിടിച്ചിനെ തുടര്‍ന്ന് അടച്ചിട്ട 260 റോഡുകളിലും ഗതാഗത സൗകര്യം പുനസ്ഥാപിക്കാന്‍ ആയിട്ടില്ല.
തെഹ്രി,ഉത്തരകാശി, രുദ്ര പ്രയാഗ്, ചമോലി എന്നീ നാല് ജില്ലകൾക്കാണ് മണ്ണിടിച്ചിൽ സാധ്യത മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതേസമയം ശക്തമായ മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 78 ആയി. 37 പേരെ കാണാതായി.
നിലവിൽ ഡൽഹിയിൽ ഓറഞ്ച് അലർട്ടാണ്. ഹരിയാന, ഛത്തീസ്ഗഢ് മധ്യപ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഹിമാചലിലെ മാണ്ഡിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഷിംലയിലും റെഡ് അലേർട്ട് മുന്നറിയിപ്പ് നൽകി.ഉത്തരാഖണ്ഡിലും മഴ ശക്തമായി തുടരുകയാണ്.