ഡൽഹി: ഇന്ത്യയുടേത് ഉത്തരവാദിത്തത്തോടെയുള്ള തിരിച്ചടിയെന്ന് പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങൾ. രാജ്യത്തോട് ആക്രമണത്തെ കുറിച്ച് വിശദീകരിച്ച് ഇന്ത്യന്‍ സേന നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനവാസമേഖലകളിലും ഇന്ത്യയുടെ സൈനിക വ്യോമതാവളങ്ങളെ ലക്ഷ്യമാക്കിയും പാകിസ്ഥാന്‍ ആക്രമണം കടുപ്പിച്ചു.
പാകിസ്താന്റെ പ്രകോപനത്തെ ഇന്ത്യ നേരിടുകയും തിരിച്ചടിക്കുകയും ചെയ്തതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഇന്ത്യ പാകിസ്ഥാന്റെ മിസൈലുകളും ഡ്രോണുകളും തകര്‍ത്തുവെന്നും സൈന്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 26 ഇടങ്ങളാണ് പാകിസ്ഥാൻ ലക്ഷ്യമിട്ടതെന്ന് കേണൽ സോഫിയ ഖുറേഷി വിശദീകരിച്ചു.
പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ ആക്രമണത്തിന് ഉപയോഗിച്ചുവെന്നും അന്താരാഷ്ട്ര വ്യോമപാത ഇവർ ദുരുപയോഗം ചെയ്തുവെന്നും സൈന്യം അറിയിച്ചു. പുലർച്ചെ 1.40നാണ് പാകിസ്താൻ അതിവേഗ മിസൈൽ ഉപയോഗിച്ചത്. മാത്രമല്ല സാധാരണ ജനജീവിതം തകർക്കാൻ പാകിസ്ഥാൻ ശ്രമിച്ചു.
അതേസമയം, ആക്രമണത്തിൽ തിരിച്ചടി നേരിട്ടതായും സൈന്യം സ്ഥിരീകരിച്ചു. ഇന്ത്യയുടെ വ്യോമ താവളങ്ങൾക്ക് നേരിയ കേടുപാടുകൾ സംഭവിച്ചു. എന്നാൽ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. തിരിച്ചടിക്കായി ഇന്ത്യ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചു.
S 400 സൂക്ഷിച്ച ഇടം, ബ്രഹ്മോസ് ഫസിലിറ്റി എന്നിവ നശിപ്പിച്ചെന്ന് പാകിസ്ഥാൻ വ്യാജപ്രചാരണം നടത്തുകയാണ്. എന്നാൽ ദൃശ്യങ്ങളുടെ സഹായത്തോടെ ഇതെല്ലം നുണപ്രചാരണം മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് സൈന്യം. ഒരു പ്രശ്നവും സൈനിക താവളങ്ങളില്‍ അവര്‍ അവകാശപ്പെടുന്ന പോലെ നടന്നിട്ടില്ലെന്നും സേന വ്യക്തമാക്കി.