റിയോ ഡി ജനീറോ: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി. അതിര്‍ത്തി കടന്നുളള ഭീകരവാദം അംഗീകരിക്കില്ലെന്നും ഭീകരര്‍ക്ക് താവളം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും ബ്രിക്‌സ് ഉച്ചകോടിയിലെ അംഗരാജ്യങ്ങൾ സംയുക്ത പ്രഖ്യാപനം നടത്തി. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന പതിനേഴാം ബ്രിക്‌സ് ഉച്ചകോടിയിലാണ് ഭീകരതയ്‌ക്കെതിരായ അംഗരാജ്യങ്ങളുടെ സംയുക്ത പ്രഖ്യാപനം.
പഹൽഗാം ആക്രമണം മാനവരാശിക്കെതിരെയുള്ള ആക്രമണം ആയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പഹൽഗാം ഭീകരാക്രമണ സമയത്ത് ഇന്ത്യക്കൊപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
'മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് ഭീകരവാദം. പഹല്‍ഗാമില്‍ ഇന്ത്യ നേരിട്ടത് മനുഷ്യത്വരഹിതമായ ഭീകരാക്രമണമാണ്. ഏതെങ്കിലും രാജ്യം ഭീകരതയ്ക്ക് നേരിട്ടോ അല്ലാതെയോ പിന്തുണ നല്‍കിയാല്‍ അതിന് വലിയ വില നല്‍കേണ്ടിവരും. ഭീകരര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരു മടിയും പാടില്ല. ഭീകരതയുടെ ഇരകളെയും അതിനെ പിന്തുണയ്ക്കുന്നവരെയും ഒരുപോലെ കാണാനാകില്ല. ഭീകരതയെ അപലപിക്കുക എന്നത് നമ്മുടെ തത്വമായിരിക്കണം' എന്നാണ് നരേന്ദ്രമോദി പറഞ്ഞത്.