ഡൽഹി: ഡൽഹിയിൽ അഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇഷ്ടിക യും കത്തിയും ഉപയോഗിച്ചാണ് കൊല നടത്തിയത്. ഡൽഹിയിലെ നരേലയിലാണ് സംഭവം. കുട്ടിയുടെ അച്ഛന്റെ ഡ്രൈവറാണ് ക്രൂര കൃത്യം നടത്തിയത്.
പിതാവിന്റെ ട്രാൻസ്‌പോർട്ട് ബിസിനസിൽ ജോലി ചെയ്തിരുന്ന ഡ്രൈവർ നീതു ആണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പ്രതികാര കൊലപാതകമെന്ന് പോലീസ് അറിയിച്ചു. ഡ്രൈവറുടെ വാടക വീട്ടിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസം കുട്ടിയുടെ അച്ഛൻ പ്രതിയെ മുഖത്തടിച്ചിരുന്നുവെന്നും ഇതിന്റെ പ്രതികാരമായാണ് 5 വസുകാരനെ തട്ടിക്കൊണ്ടുപോയതെന്നുമാണ് പോലീസ് സംശയിക്കുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം 3:30 ന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് നരേല ഇൻഡസ്ട്രിയൽ ഏരിയ പോലീസ് സ്റ്റേഷനിൽ വിവരം നൽകിയിരുന്നു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിതു താമസിച്ചിരുന്ന പൂട്ടിയിട്ട മുറിയിൽ നിന്നും കുട്ടിയെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്.
ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ കുട്ടി അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. “പൂട്ട് പൊട്ടിച്ച നിലയിലായിരുന്നു. തലയിൽ നിന്നും കഴുത്തിൽ നിന്നും രക്തം വാർന്ന നിലയിൽ കുട്ടി അബോധാവസ്ഥയിൽ കിടക്കുന്നതും കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.