യു.എസിൽ ഹോട്ടൽ കേന്ദ്രീകരിച്ച് പെൺവാണിഭവും മയക്കുമരുന്ന് കച്ചവടവും; ഇന്ത്യൻ ദമ്പതികൾ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
ഇവരെക്കൂടാതെ മാർഗോ പിയേഴ്സ്, ജോഷ്വ റെഡിക്, റഷാർഡ് സ്മിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു
വിർജീനിയ: യു.എസിലെ വിർജീനിയയിൽ ഹോട്ടൽ ബിസിനസിന്റെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവന്ന ഇന്ത്യൻ വംശജരായ ദമ്പതികളെയും മൂന്ന് കൂട്ടാളികളെയും എഫ്ബിഐ അറസ്റ്റ് ചെയ്തു. തരുൺ ശർമ്മ (55), ഭാര്യ കോശ ശർമ്മ (52) എന്നിവരാണ് പിടിയിലായ ദമ്പതികൾ. ഇവരെക്കൂടാതെ മാർഗോ പിയേഴ്സ്, ജോഷ്വ റെഡിക്, റഷാർഡ് സ്മിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
'റെഡ് കാർപെറ്റ് ഇൻ' എന്ന ഹോട്ടൽ പാട്ടത്തിനെടുത്തായിരുന്നു ഇവരുടെ പ്രവർത്തനം. താഴത്തെ നിലകളിൽ സാധാരണ അതിഥികളെ താമസിപ്പിച്ച് സംശയം ഒഴിവാക്കിയ സംഘം, ഹോട്ടലിന്റെ മൂന്നാം നിലയിലാണ് മയക്കുമരുന്ന് വിൽപ്പനയും പെൺവാണിഭവും നടത്തിയിരുന്നത്.
ഇടപാടുകാർക്കിടയിൽ തരുൺ ശർമ്മ 'പോപ്പ്' എന്നും കോശ ശർമ്മ 'മാ' എന്നുമാണ് അറിയപ്പെട്ടിരുന്നത്. ഇവർ ഇവിടുത്തെ ലാഭവിഹിതം കൃത്യമായി കൈപ്പറ്റിയിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു.
2023 മെയ് മുതൽ നടന്നുവന്ന ഈ കേന്ദ്രത്തിൽ എഫ്ബിഐ ഏജന്റുമാർ പലവേഷങ്ങളിൽ ഒമ്പതോളം തവണ സന്ദർശനം നടത്തി തെളിവുകൾ ശേഖരിച്ചു. തുടർന്നായിരുന്നു മിന്നൽ പരിശോധന.
എട്ട് സ്ത്രീകളെയാണ് ഇവിടെ വേശ്യാവൃത്തിക്കായി ഉപയോഗിച്ചിരുന്നത്. ഇവർക്ക് പുറത്തുപോകാൻ അനുവാദമില്ലായിരുന്നുവെന്നും കടുത്ത ശാരീരിക പീഡനങ്ങൾക്കും മയക്കുമരുന്ന് ഉപയോഗത്തിനും ഇവർ ഇരയായെന്നും പോലീസ് കണ്ടെത്തി. 80 മുതൽ 150 ഡോളർ വരെയായിരുന്നു ലൈംഗിക ബന്ധത്തിനായി ഈടാക്കിയിരുന്നത്.
What's Your Reaction?