കടബാധ്യത, കർഷകൻ ജീവനൊടുക്കി; മികച്ച കർഷകനുള്ള അവാർഡ് നേടിയ ആൾ
മികച്ച കർഷകനുള്ള അംഗീകാരം ലഭിച്ചിട്ടുള്ള ഇദ്ദേഹം കൃഷിയിൽ അങ്ങേയറ്റം സജീവമായിരുന്നു
ചെറുപുഴ (കണ്ണൂർ): കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് കണ്ണൂർ ജില്ലയിലെ മികച്ച കർഷകനുള്ള അവാർഡ് ജേതാവായ കർഷകൻ ജീവിതം അവസാനിപ്പിച്ചു. ചെറുപുഴ ഇടവരമ്പിലെ അമ്പാട്ട് ഏലിയാസ് (62) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കൃഷിക്കായി എടുത്ത വായ്പകളും സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാത്തതുമാണ് ഇദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരങ്ങൾ.
കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ കീടനാശിനി ഉള്ളിൽ ചെന്ന് അവശനിലയിൽ കണ്ടെത്തിയ ഏലിയാസിനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സ്വന്തം സ്ഥലത്തിന് പുറമെ വലിയൊരു ഭാഗം ഭൂമി പാട്ടത്തിനെടുത്തായിരുന്നു ഇദ്ദേഹം കൃഷി ചെയ്തിരുന്നത്. മികച്ച കർഷകനുള്ള അംഗീകാരം ലഭിച്ചിട്ടുള്ള ഇദ്ദേഹം കൃഷിയിൽ അങ്ങേയറ്റം സജീവമായിരുന്നു. അർഹമായ സർക്കാർ ആനുകൂല്യങ്ങൾ തനിക്ക് ലഭിക്കുന്നില്ലെന്ന് ഏലിയാസ് ബന്ധുക്കളോട് പരാതിപ്പെട്ടിരുന്നു. ധനസഹായത്തിനായി കഴിഞ്ഞ കുറച്ചു കാലമായി അദ്ദേഹം വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു.
പാട്ടത്തിന് എടുത്ത കൃഷിയിൽ നിന്നുള്ള വരുമാനക്കുറവും തിരിച്ചടവുകളും അദ്ദേഹത്തെ വലിയ മാനസിക വിഷമത്തിലാക്കിയിരുന്നതായി സൂചനയുണ്ട്. കണ്ണൂരിലെ കാർഷിക മേഖലയ്ക്ക് വലിയൊരു നഷ്ടമാണ് ഏലിയാസിന്റെ വിയോഗം.
What's Your Reaction?



