ധാക്കയിൽ സ്ഫോടനം: ഒരാൾ കൊല്ലപ്പെട്ടു; ബംഗ്ലദേശിൽ സംഘർഷാവസ്ഥ തുടരുന്നു
മോഗ്ബസാർ മേഖലയിലെ മേൽപ്പാലത്തിൽ നിന്ന് അക്രമികൾ സ്ഫോടക വസ്തുക്കൾ താഴേക്ക് എറിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു
ധാക്ക: രണ്ടാഴ്ചയായി കലാപം തുടരുന്ന ബംഗ്ലദേശിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കി തലസ്ഥാനമായ ധാക്കയിൽ വീണ്ടും സ്ഫോടനം. ധാക്കയിലെ മോഗ്ബസാർ മേഖലയിലുണ്ടായ സ്ഫോടനത്തിൽ ഒരു സ്വകാര്യ ഫാക്ടറി ജീവനക്കാരൻ കൊല്ലപ്പെട്ടു.
മോഗ്ബസാർ മേഖലയിലെ മേൽപ്പാലത്തിൽ നിന്ന് അക്രമികൾ സ്ഫോടക വസ്തുക്കൾ താഴേക്ക് എറിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മോഗ്ബസാറിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മാരകത്തിന് മുന്നിലാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനസമയത്ത് സ്ഥലത്തുണ്ടായിരുന്ന സിയാം എന്ന യുവാവിനാണ് ജീവൻ നഷ്ടമായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. സ്ഫോടക വസ്തു എറിഞ്ഞ ശേഷം അക്രമികൾ ഉടൻ തന്നെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ആക്രമണത്തിന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും ഇതുവരെ ആരും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്നും ധാക്ക മെട്രോപൊളിറ്റൻ പോലീസ് ഡെപ്യൂട്ടി കമ്മിഷണർ മസൂദ് ആലം അറിയിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ കലാപങ്ങൾക്കിടെയുണ്ടായ ഈ സ്ഫോടനം ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.
What's Your Reaction?