ചോദ്യപേപ്പറുകളുടെ കുറവ് മൂലം പരീക്ഷ നടത്തിപ്പിൽ തടസം നേരിടും എന്ന പത്രവാർത്തകൾ തെറ്റ്: പരീക്ഷാ കമ്മീഷണറുടെ കാര്യാലയം
ഓരോ പരീക്ഷാ കേന്ദ്രങ്ങളിലേയ്ക്കും ആവശ്യമായ ചോദ്യപേപ്പറുകളിലും അധികമാണ് എല്ലാ വർഷവും നൽകുന്നത്

തിരുവനന്തപുരം: എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടി പൂർത്തീകരിച്ചിട്ടില്ല എന്ന വിധത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം അറിയിച്ചു.
എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷാഭവൻ മുഖേന സർക്കാർ പ്രസ്സുകളിൽ അച്ചടിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ എത്തിക്കുകയും, ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്ന് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്.
ഓരോ പരീക്ഷാ കേന്ദ്രങ്ങളിലേയ്ക്കും ആവശ്യമായ ചോദ്യപേപ്പറുകളിലും അധികമാണ് എല്ലാ വർഷവും നൽകുന്നത്. എന്നാൽ ഇത്തവണ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേയ്ക്ക് ചോദ്യപേപ്പർ നൽകിയപ്പോൾ ഇത്തരത്തിൽ അധികം ചോദ്യപേപ്പറുകൾ നൽകാൻ കഴിഞ്ഞില്ലായെന്നത് ഒരു യാഥാർത്ഥ്യമാണ്. കുറവ് ശ്രദ്ധയിൽപെട്ട ഉടൻ തന്നെ അത് ഷൊർണ്ണൂർ ഗവൺമെന്റ് പ്രസ്സിൽ അച്ചടിച്ച് ആദ്യത്തെ 2 ദിവസത്തെ (ഫെബ്രുവരി 17, 18) നാല് പരീക്ഷകളുടെ ചോദ്യപേപ്പർ ഫെബ്രു.16ന് ഉച്ചയ്ക്ക് 3 മണിക്ക് ഉളളിൽ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിച്ചു. ഫെബ്രുവരി 19 മുതൽ നടക്കാനുള്ള പരീക്ഷകളുടെ അധിക ചോദ്യപേപ്പറുകൾ ഇന്നേ ദിവസം (ഫെബ്രുവരി 17ന്) ഉച്ചയ്ക്ക് 1 മണിയോടെ എല്ലാ ഇടത്തും വിതരണം പൂർത്തിയാക്കി.
2025 എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ആദ്യ ദിവസത്തെ പരീക്ഷ കഴിഞ്ഞപ്പോൾ ചോദ്യ പേപ്പറുകളുടെ കുറവ് മൂലം ഒരു പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷ നടത്തിപ്പിന് തടസ്സം നേരിടുകയുണ്ടായില്ല. ആയത് കൊണ്ട് ചില മാധ്യമങ്ങളിൽ ചോദ്യപേപ്പർ കുറവ് മൂലം പരീക്ഷ നടക്കുന്നതിൽ തടസ്സം നേരിടും എന്ന് വന്ന വാർത്ത തികച്ചും വസ്തുതാ വിരുദ്ധമാണ്.
What's Your Reaction?






