എത്യോപ്യയിലെ അഗ്നിപര്‍വത സ്ഫോടനം; വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാധ്യത
ഇന്നലെ ജിദ്ദയിലേക്ക് പുറപ്പെടേണ്ട ആകാശ് എയർ സർവീസ് നിർത്തിവച്ചു
ന്യൂഡൽഹി/കൊച്ചി: എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് നെടുമ്പാശ്ശേരി (കൊച്ചി) വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. അഗ്നിപർവതത്തിൽ നിന്നുള്ള ചാരവും പുകയും വിമാനങ്ങൾക്ക് യന്ത്രത്തകരാറുണ്ടാക്കാൻ സാധ്യതയുണ്ടെന്നും പ്രശ്‌നങ്ങളുള്ള മേഖല ഒഴിവാക്കണമെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്നലെ ജിദ്ദയിലേക്ക് പുറപ്പെടേണ്ട ആകാശ് എയർ സർവീസ് നിർത്തിവച്ചു. ഇത് നിരവധി ഉംറ തീർത്ഥാടകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ദുബായിലേക്കുള്ള ഇൻഡിഗോ വിമാനവും സർവീസ് നിർത്തിവച്ചിരുന്നു. രാത്രി 11.30-ന് ദുബായിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനത്തിന്റെ സർവീസും ഇന്നത്തേക്ക് പുനഃക്രമീകരിച്ചു.
ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായാണ് എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിക്കുന്നത്. എത്യോപ്യയിലെ അഫാർ മേഖലയിലുള്ള ഈ അഗ്നിപർവത സ്ഫോടനം കാരണം സമീപത്തെ അഫ്ദെറ ഗ്രാമം മുഴുവൻ ചാരത്തിൽ മൂടി. സ്ഫോടനം എർത അലെ, അഫ്ദെറ ടൗൺ എന്നിവിടങ്ങളിൽ ചെറിയ ഭൂചലനങ്ങൾക്ക് കാരണമായി. അന്തരീക്ഷത്തിലേക്കുയർന്ന കട്ടിയുള്ള ചാരത്തിന്റെ കരിമേഘപ്പടലം ചെങ്കടൽ കടന്ന് യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചു.
ഈ ചാരക്കൂമ്പാരത്തിന്റെ കട്ടിയുള്ള ഭാഗങ്ങൾ ഇപ്പോൾ ഡൽഹി, ഹരിയാണ, സമീപപ്രദേശങ്ങളായ ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്ക് നീങ്ങുകയാണ്. ഈ പുകപ്പടലം അന്തരീക്ഷത്തിന്റെ മുകൾത്തട്ടിൽ മേഘപ്പടലം പോലെ ആയതിനാൽ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വായുവിന്റെ ഗുണനിലവാരം കുറയാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
What's Your Reaction?

